91ന്റെ അവശതകൾ മറന്നെത്തിയിട്ടും വോട്ട് ചെയ്യാനാകാതെ പാറുക്കുട്ടിയമ്മ; പ്രതിഷേധം
Mail This Article
കൊച്ചി∙ കളമശേരി പള്ളിലാങ്കര ഗവ.എൽ.പി സ്കൂളിലെ 156–ാം ബൂത്തിൽ പ്രായത്തിന്റെ അവശതകൾ മറന്ന് വോട്ട് രേഖപ്പെടുത്താനെത്തിയിട്ടും വോട്ടു ചെയ്യാനാകാത്തതിന്റെ വിഷമത്തിൽ പാറുക്കുട്ടിയമ്മ. 91 വയസുകാരിയായ പാറുക്കുട്ടിയമ്മ ജീവിതത്തിൽ ആദ്യമായാണ് വോട്ടിടാൻ പറ്റാതെ പോളിങ് ബൂത്തിൽ നിന്നും മടങ്ങിയത്. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലും തിരിച്ചറിയൽ കാർഡുകളൊന്നും ഇല്ലാത്തതാണ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ പറ്റാതെ പോയതിന്റെ കാരണം. വീട്ടിലുണ്ടായ തീപിടിത്തത്തിൽ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ കത്തിനശിച്ചിരുന്നു.
വോട്ട് ചെയ്യാൻ ബൂത്ത് ഏജന്റുമാരും പ്രിസൈഡിങ് ഓഫീസറും സമ്മതിച്ചെങ്കിലും മറ്റ് രണ്ട് ഉദ്യോഗസ്ഥർ എതിർക്കുകയായിരുന്നു. തിരിച്ചറിയൽ കാർഡില്ലാതെ വോട്ട് രേഖപ്പെടുത്തിയാൽ തങ്ങളുടെ ജോലിയെ ബാധിക്കുമോയെന്നായിരുന്നു ഇവർക്കു ഭയം. വോട്ട് ചെയ്യാൻ സാധിക്കാത്തതിൽ പ്രതിഷേധമറിയിച്ച് രണ്ടര മണിക്കൂറോളം പാറുക്കുട്ടിയമ്മ പോളിങ് ബൂത്തിനു മുന്നിൽ ഇരുന്നു. പിന്നീട് പൊതു പ്രവർത്തകരടക്കം കാര്യം പറഞ്ഞു മനസിലാക്കി പാറുക്കുട്ടിയമ്മയെ തിരികെ വിടുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ പാറുക്കുട്ടിയമ്മയുടെ വോട്ട് രേഖപ്പെടുത്തിയത്. അതേ സംവിധാനമുണ്ടായിട്ടും ഇത്തവണ പാറുക്കുട്ടിയമ്മയുടെ വീട്ടിൽ ആരും എത്തിയിരുന്നില്ല.