വിഷ്ണുപ്രിയ വധം: പ്രതി കുറ്റക്കാരൻ, ശിക്ഷ 13ന്
Mail This Article
തലശ്ശേരി (കണ്ണൂർ) ∙ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ വള്ള്യായി കണ്ണച്ചാങ്കണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ പ്രതി മാനന്തേരി കളത്തിൽ ഹൗസിൽ ശ്യാംജിത് (25) ഐപിസി 449, 302 വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല കണ്ടെത്തി.
ശിക്ഷ 13ന് വിധിക്കും. 2022 ഒക്ടോബർ 22ന് രാവിലെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെടുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. വിധി കേൾക്കാൻ വിഷ്ണുപ്രിയയുടെ അമ്മയും ബന്ധുക്കളും എത്തിയിരുന്നു. മകളെ ഇല്ലാതാക്കിയവന് പരമാവധി ശിക്ഷ നൽകണമെന്നും ഇനിയൊരു പെൺകുട്ടിക്കും ഈ ഗതി വരരുതെന്നും അമ്മ പറഞ്ഞു.
വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോം പഠിച്ചയാളാണ് ശ്യാംജിത്. പരിചയം സൗഹൃദമായി. പിന്നീട് വിഷ്ണുപ്രിയ അടുപ്പം കാണിക്കാത്തതാണ് വിരോധത്തിനു കാരണമായത്. സംഭവദിവസം രാവിലെ അമ്മയും സഹോദരിയും സമീപത്തെ ബന്ധുവീട്ടിൽ പോയതിനാൽ വിഷ്ണുപ്രിയ തനിച്ചായിരുന്നു വീട്ടിൽ. സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടു കട്ടിലിൽ ഇരുന്ന വിഷ്ണുപ്രിയയുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ചു ബോധം കെടുത്തിയ ശേഷം ഇരുതലമുർച്ചയുള്ള കത്തികൊണ്ടു തലയറുക്കുകയും ദേഹമാസകലം കുത്തുകയും ചെയ്തുവെന്നാണ് കേസ്. മരിച്ചശേഷവും ദേഹത്ത് 10 മുറിവുകൾ ഉണ്ടാക്കിയെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി.
സംഭവദിവസം താനുമായി സംസാരിക്കുന്നതിനിടയിൽ ശ്യാംജിത് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയതും ഫോൺ പെട്ടെന്ന് കട്ടായതും യുവതിയുടെ സുഹൃത്തായ മലപ്പുറം സ്വദേശി പാനൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. വൈകിട്ടുതന്നെ പ്രതിയെ പിടികൂടുകയും ചെയ്തു.