ADVERTISEMENT

പത്തനംതിട്ട ∙ കാലാവസ്ഥാ മാറ്റം ഇന്ത്യയിലെ ഭാവി വോട്ടെടുപ്പുകളെയും പ്രചാരണ രീതികളെയും ബാധിക്കുമോ? ഇക്കുറി 97 കോടിയിലേറെ വോട്ടർമാർ പങ്കാളികളായിട്ടുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് വരുംവർഷങ്ങളിൽ ചൂടുകാലങ്ങളിൽ നടത്താനുള്ള സാധ്യത കുറയുന്നു. കഴിഞ്ഞ ജൂണിൽ ആരംഭിച്ച എൽനിനോയുടെ ഫലമായ താപനം ഈ ഏപ്രിലിൽ ഇന്ത്യ മുഴുവൻ തീവ്രതാപത്തിനും ഉഷ്ണതരംഗത്തിനും കാരണമായി. ഈ സമയത്തുതന്നെയാണു ലോക്സഭാ തിരഞ്ഞെടുപ്പ് വന്നതും. 47 ഡിഗ്രി സെൽഷ്യസ് വരെ എത്തിയ ചൂടു മൂലം ആളുകൾ പുറത്തിറങ്ങാൻ മടിക്കുമ്പോൾ ഇന്ത്യ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിലെ വൈരുധ്യം രാജ്യാന്തര തലത്തിൽ ചർച്ചയാണ്.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളിലും നാലു മുതൽ എട്ടു വരെ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്ന ഉഷ്ണതരംഗം ഇക്കുറി 15 ദിവസത്തിലേറെ നീണ്ടു. ഈ സാഹചര്യത്തിലാണ് ഭാവി വോട്ടെടുപ്പുകൾ വേനൽക്കാലത്തിനു മുൻപ് നടത്തണമെന്ന നിർദേശമുയരുന്നത്. 2014ലും 2019ലും ഉൾപ്പെടെ കഠിനമായ ചൂടുകാലത്താണ് ഇതിനു മുൻപ് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. 2016 നേക്കാൾ അതിശക്തമായ സൂപ്പർ എൽനിനോ ഉഷ്ണപ്രഭാവമാണ് ഇന്ത്യയിൽ ഇപ്പോൾ അനുഭവപ്പെടുന്നതെന്നു യുഎസിലെ കാലാവസ്ഥാമാറ്റ ഗവേഷണ സംഘടനമായ ക്ലൈമറ്റ് സെൻട്രൽ പുറത്തിറക്കിയ പഠനം വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സമയക്രമം ചർച്ചയായത്.

വോട്ടറുടെ കൈയിൽ മഷി പുരട്ടുന്നു (Photo by Manjunath KIRAN / AFP)
വോട്ടറുടെ കൈയിൽ മഷി പുരട്ടുന്നു (Photo by Manjunath KIRAN / AFP)

ചൂടിന്റെ കാര്യത്തിൽ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയിലേക്കു കാലാവസ്ഥാ ഗവേഷകർ ഇന്ത്യയെ ഉൾപ്പെടുത്തിക്കഴിഞ്ഞു. ഇതേരീതിയിലുള്ള കാർബൺ പുറന്തള്ളൽ തുടർന്നാൽ കരയിലെ ചൂടേറ്റം ആറു മടങ്ങ് വരെ വർധിക്കും. 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ 100 കോടി ജനങ്ങൾ താപദുരന്തത്തിന്റെ പിടിയിലാവും. ഈ സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് കുറച്ചുകൂടി മെച്ചപ്പെട്ട കാലാവസ്ഥയിൽ നടത്താനുള്ള സാധ്യത തിരഞ്ഞെടുപ്പ് കമ്മിഷൻ തേടേണ്ടതെന്നു ക്ലൈമറ്റ് സെൻട്രലിലെ വിദഗ്ധർ പറയുന്നു. ആദ്യ തിരഞ്ഞെടുപ്പ് സമയത്തു ഹിമാചലിൽ സെപ്റ്റംബറിലും മറ്റിടങ്ങളിൽ ഒക്ടോബറിലുമാണു നടത്തിയതെന്നു മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസാ പറഞ്ഞു.

പൊള്ളുന്ന വേനലിൽ പുഴകളും കുളങ്ങളുമെല്ലാം വറ്റിവരളുകയാണ് പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നു.അടുത്ത ദിവസങ്ങളിൽ  താപനില 42ഡിഗ്രിയിലേക്കെത്തിയേക്കാമെന്നാണ് സൂചന. കൊട്ടേക്കാട് നെൽക്കൃഷിക്കായി  കർഷകർ ആശ്രയിച്ചിരുന്ന കരിപ്പാക്കുളത്തിന്റെ അവസ്‌ഥയാണിത്. വറ്റിവരണ്ട കുളത്തിൽ അവശേഷിക്കുന്ന വെള്ളത്തിൽ മീൻ പിടിക്കുന്ന കാഴ്‌ച. ചിത്രം: മനോരമ
പൊള്ളുന്ന വേനലിൽ പുഴകളും കുളങ്ങളുമെല്ലാം വറ്റിവരളുകയാണ് പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നു.അടുത്ത ദിവസങ്ങളിൽ താപനില 42ഡിഗ്രിയിലേക്കെത്തിയേക്കാമെന്നാണ് സൂചന. കൊട്ടേക്കാട് നെൽക്കൃഷിക്കായി കർഷകർ ആശ്രയിച്ചിരുന്ന കരിപ്പാക്കുളത്തിന്റെ അവസ്‌ഥയാണിത്. വറ്റിവരണ്ട കുളത്തിൽ അവശേഷിക്കുന്ന വെള്ളത്തിൽ മീൻ പിടിക്കുന്ന കാഴ്‌ച. ചിത്രം: മനോരമ

2029ലെ തിരഞ്ഞെടുപ്പ് ജനുവരി ഒന്നിനും ജൂൺ 30നും ഇടയിലാണു നടത്തേണ്ടത്. ഫെബ്രുവരി–മാർച്ച് വസന്തകാലത്ത് ഇത് നടത്തിയാൽ ചൂടിന്റെ പ്രശ്നമില്ല. വോട്ടിങ് ശതമാനത്തിലെ കുറവിനു പിന്നിൽ ചൂട് ഒരു ഘടകമാണെന്ന വിലയിരുത്തലുണ്ട്. ഭാവിയിൽ പലരുടെയും ജീവനെടുക്കുന്ന തരത്തിലേക്കു ചൂടിന്റെ കാഠിന്യം ഉയരുമെന്നതിനാൽ തിരഞ്ഞെടുപ്പു സമയം ആലോചിച്ചു തീരുമാനിക്കണമെന്ന മുന്നറിയിപ്പും ക്ലൈമറ്റ് സെൻട്രൽ നൽകുന്നു. തിരഞ്ഞെടുപ്പ് ചർച്ചകളിൽ പരിസ്ഥിതിയും കാലാവസ്ഥാ മാറ്റവും ഇടം പിടിക്കണമെന്നു പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി സീനിയർ സയന്റിസ്റ്റ് ഡോ. റോക്സി മാത്യു കോൾ പറഞ്ഞു.

English Summary:

India's Lok Sabha Elections to Dodge Summer Heat: Changes Ahead for Voters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com