അമരക്കാരനായി മൂന്ന് വട്ടം, പാർട്ടിയുടെ കരുത്ത്; രോഗത്തിലും തളരാത്ത വീര്യം
Mail This Article
PAGE NOT FOUND
We’re sorry, we seem to have lost this page, but we don’t want to lose you.
കോട്ടയം ∙ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു കുറച്ചുനാൾ മാറിനിൽക്കേണ്ടിവന്ന സമയം കോടിയേരി ഇനി തിരിച്ചു വരില്ലെന്നു ചിന്തിച്ചവർ പാർട്ടിക്ക് അകത്തും പുറത്തുമുണ്ടായിരുന്നു. അങ്ങനെ എഴുതിത്തള്ളിയവരെ വിസ്മയിപ്പിക്കുന്നതായിരുന്നു കോടിയേരിയുടെ അതിജീവനം.
ഒരു പതിറ്റാണ്ടുകാലം സിപിഎമ്മിന്‍റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി. വിഭാഗീയത അവസാനിപ്പിച്ച് പാര്‍ട്ടിയെ ഏകശിലാരൂപമാക്കി തീര്‍ക്കുന്നതിനു പിണറായി വിജയനൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിച്ച സൗമ്യനും കര്‍ക്കശക്കാരനുമായ പാര്‍ട്ടി സെക്രട്ടറി. തുടര്‍ഭരണമെന്ന ചരിത്രനേട്ടം കൈവരിക്കുന്നതിനു കാരണമായ പാര്‍ട്ടി–സര്‍ക്കാര്‍ ഏകോപനത്തിന്‍റെ നെടുംതൂണുമായിരുന്നു കോടിയേരി.
സംസ്ഥാന ഘടകത്തിന്റെ അമരത്തേക്കു മൂന്നാം തവണയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തോറ്റതു രോഗവും വിവാദങ്ങളുമാണ്. ഉദ്ദേശിച്ച രീതിയിൽ ഭരണം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ തന്റെ മനസ്സറിയുന്നറിയുന്നവർ പാർട്ടി തലപ്പത്ത് വേണം എന്ന ആഗ്രഹം കൊണ്ടായിരിക്കണം, സെക്രട്ടറി സ്ഥാനത്തേക്കു കോടിയേരിയുടെ മൂന്നാംവരവു നിർദേശിച്ചതു മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനെ പിന്താങ്ങുന്ന കാര്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
രോഗവും മകന്റെ അറസ്റ്റും അലട്ടിയ പശ്ചാത്തലത്തിൽ കോടിയേരി മാറി എ.വിജയരാഘവൻ സെക്രട്ടറിയായപ്പോഴും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കഴിവും പാർട്ടി പ്രയോജനപ്പെടുത്തി. എൽഡിഎഫ് ഘടകകക്ഷികളെ തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒന്നിച്ചു നിർത്താൻ കഴിഞ്ഞതു പിന്നണിയിൽനിന്നുള്ള കോടിയേരിയുടെ ഇടപെടൽ കൊണ്ടാണ്.
രോഗപീഡയിലും പാർട്ടി തന്നെയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിന്ന കാലത്തും സംഘടനയില്‍ സജീവമായിരുന്നു കോടിയേരി. ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനെ മുന്‍നിര്‍ത്തി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാലത്ത് അണിയറയില്‍ ഇരുന്നു ചരടുവലിച്ചത് കോടിയേരി തന്നെ ആയിരുന്നു.
രോഗപീഡ തുടര്‍ന്ന കാലത്തും എറണാകുളം സമ്മേളനത്തില്‍ സെക്രട്ടറിയാരെന്ന ചോദ്യത്തിന് കോടിയേരി എന്നല്ലാതെ സിപിഎമ്മിന് മറ്റൊരു മറുപടിയുണ്ടായിരുന്നില്ല. മാറിയ കാലത്ത് സിപിഎമ്മിന് അനിവാര്യനായ നേതാവായി ഉയര്‍ന്നു എന്നതായിരുന്നു കോടിയേരിയുടെ പ്രസക്തി. ആ സമർപ്പണത്തിനുള്ള അംഗീകാരം കൂടിയായിരുന്നു മൂന്നാം വരവ്. രണ്ടാം പിണറായി സര്‍ക്കാര്‍ ആരോപണങ്ങളുടെ തിരമാലകളില്‍ പെട്ട് ആടിയുലയുമ്പോഴും പ്രതിരോധത്തിനായി കോടിയേരി മുന്‍പന്തിയിലുണ്ടായിരുന്നു. അതിനിടയിലാണ് ഈ അകാല വിയോഗം.
English Summary: Kodiyeri Balakrishnan - the man who always fought for the party