സ്ലാബ് തകർന്ന കുഴി അപകടക്കെണി; നോ പാർക്കിങ് ബോർഡ് സ്ഥാപിച്ച് കെഎസ്ആർടിസിയുടെ ചെപ്പടി വിദ്യ
Mail This Article
മാവേലിക്കര ∙ സ്ലാബ് തകർന്ന കുഴി അപകടക്കെണി ആയപ്പോൾ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചു കെഎസ്ആർടിസിയുടെ ചെപ്പടി വിദ്യ. മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റേഷൻ വളപ്പിൽ സ്ഥിതി ചെയ്യുന്ന ഐഒസി യാത്രാ ഫ്യൂവൽസ് ഇന്ധന പമ്പിന്റെ തെക്കു വശത്തെ പ്രവേശന കവാടത്തിനു സമീപമാണു ഓടയ്ക്കു മുകളിലുള്ള കോൺക്രീറ്റ് സ്ലാബ് തകർന്നു കുഴി രൂപപ്പെട്ടത്. പമ്പ് സ്ഥാപിച്ചപ്പോൾ മഴവെള്ളം ഒഴുകി കോട്ടത്തോട്ടിലേക്ക് പതിക്കാനായി ഓടയുടെ മുകൾ വശത്തെ കോൺക്രീറ്റ് സ്ലാബ് മുറിച്ചു ഇരുമ്പ് നെറ്റ് സ്ഥാപിച്ചിരുന്നു. ഈ ഭാഗത്താണു ഓട തകർന്ന് അപകടക്കെണി ആയത്.
ഇത് ചൂണ്ടിക്കാട്ടി മനോരമ കഴിഞ്ഞ ആഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണു നോ പാർക്കിങ് ബോർഡ് കുഴിയുടെ മുകളിലായി സ്ഥാപിച്ചത്. പമ്പിനും കെഎസ്ആർടിസി ബസ് സ്റ്റേഷനും മുൻവശത്തു കൂടി കടന്നു പോകുന്ന കോട്ടത്തോട് നവീകരിക്കുന്നതിന് ഒന്നര വർഷം മുൻപ് ഉദ്ഘാടനം നടത്തിയിരുന്നു. എന്നാൽ നവീകരണ ജോലി വൈകുന്നതാണു പ്രശ്നം. ഇപ്പോൾ സ്ലാബ് തകർന്നു കിടക്കുന്ന ഭാഗത്ത് ഒടിഞ്ഞു കിടന്ന സ്ലാബ് കോട്ടത്തോട്ടിലേക്ക് തന്നെ തട്ടിയിട്ട ശേഷമാണു പുതിയ സ്ലാബ് സ്ഥാപിച്ചത്. ഓട നവീകരണത്തിനായി കൊണ്ടുവന്ന ചെറിയ പാറക്കഷണങ്ങൾ ബസ് സ്റ്റേഷന്റെ വടക്കു വശത്ത് ഓടയിലേക്ക് ഇട്ടതും മഴക്കാലമായാൽ നീരൊഴുക്കു തടസ്സപ്പെടുന്നതിന് ഇടയാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.