ഷിബിനയുടെ മരണം: കുറ്റക്കാരെ രക്ഷപ്പെടുത്താന് അധികൃതർ ശ്രമിക്കുന്നതായി ന്യൂനപക്ഷ കമ്മിഷൻ
Mail This Article
ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയ്ക്കിടെ പുറക്കാട് കരൂർ തൈവേലിക്കകം ജെ.അൻസറിന്റെ ഭാര്യ ഷിബിന (32) മരിച്ച സംഭവത്തിൽ വീഴ്ചകൾ തമസ്കരിക്കാനും കുറ്റക്കാരെ രക്ഷപ്പെടുത്താനും മെഡിക്കൽ കോളജ് അധികൃതർ ശ്രമിക്കുന്നതായി ന്യൂനപക്ഷ കമ്മിഷൻ. മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ച റിപ്പോർട്ടും ജില്ലാ പൊലീസ് മേധാവിക്ക് മെഡിക്കൽ കോളജിൽ നിന്ന് ശരിയായ വിവരങ്ങൾ യഥാസമയം നൽകാതിരുന്നതും സംശയങ്ങൾക്ക് കാരണമാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. ഷിബിനയുടെ മരണത്തെ തുടർന്ന് സ്വമേധയാ കേസെടുത്ത കമ്മിഷൻ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും ജില്ലാ പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് സ്വീകരിക്കുകയായിരുന്നു.
അന്വേഷണത്തിന് ഉത്തരവിട്ട മന്ത്രി, അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ഡോക്ടർ റിട്ടയർ ചെയ്തു. ഇത്തരം ഗുരുതരമായ കേസിൽ മെഡിക്കൽ കോളജ് നൽകിയ റിപ്പോർട്ട് വേണ്ടത്ര ജാഗ്രതയും ഗൗരവം ഇല്ലാതെ തയാറാക്കിയതാണ്. റിപ്പോർട്ട് നൽകിയ ആളിന്റെ പദവി, പേര്, ഒപ്പ്, ലെറ്റർ ഹെഡ്, ശരിയായ തീയതികൾ, ചികിത്സ സംബന്ധിച്ച് വിവരങ്ങൾ, ചികിത്സയുടെ ഓരോ ഘട്ടങ്ങളിലും കൊടുത്ത മരുന്നുകൾ, മെഡിക്കൽ ബോർഡ് കൂടിയ തീയതികൾ ഇവ വിശദമായി പറഞ്ഞിട്ടില്ല. ഗുരുതരമായ സ്ഥിതിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിബിനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ശരിയായ ചികിത്സ നടത്താൻ തയാറെടുപ്പ് നടത്തിയതായി കാണുന്നില്ല. തുടക്കത്തിൽ മെഡിക്കൽ ബോർഡ് കൂടാതിരുന്നവർ ഷിബിന മരിച്ചശേഷം മരണം രേഖപ്പെടുത്താൻ തിടുക്കത്തിൽ മെഡിക്കൽ ബോർഡ് കൂടിയെന്നും കമ്മിഷൻ നിരീക്ഷിച്ചു.
അതേസമയം, ഷിബിനയുടെ മരണം സംബന്ധിച്ച് വ്യക്തത വരുത്താൻ മെഡിക്കൽ കോളജിൽ നിന്ന് വിശദമായ രേഖകൾ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഷിബിനയുടെ ബന്ധുക്കളുടെയും ചികിത്സിച്ച ഡോക്ടർമാരുടെയും പരിചരണം നടത്തിയ ആശുപത്രി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയും, ചികിത്സയിലായിരുന്ന സമയം നടത്തിയ ലാബ് പരിശോധന സംബന്ധിച്ച് അന്വേഷണം നടത്തിയും, ഷിബിനയുടെയും നവജാത ശിശുവിന്റെയും ചികിത്സാരേഖകൾ പരിശോധിച്ചും വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭ്യമാക്കി പരിശോധിച്ചും ലാബ് റിപ്പോർട്ടുകൾ പരിശോധിച്ചും കൂടുതൽ അന്വേഷണം നടത്തിയ ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച് വ്യക്തത വരുത്തുവാൻ കഴിയൂവെന്ന് കമ്മിഷന് സമർപ്പിച്ച പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.