എസി റോഡിൽ ടാർ കോൺക്രീറ്റിൽ വേണ്ടവിധം ഒട്ടിപ്പിടിച്ചില്ല; പാലങ്ങളും മേൽപാലങ്ങളും വീണ്ടും ടാർ ചെയ്യും
Mail This Article
ആലപ്പുഴ∙ എസി റോഡിലെ പ്രധാന പാലങ്ങളിലെയും മേൽപാലങ്ങളിലെയും ടാർ പൂർണമായി ഇളക്കി വീണ്ടും ടാർ ചെയ്യും. ടാറിങ്ങിന് ഉപയോഗിച്ച മിശ്രിതവും കോൺക്രീറ്റ് പാലവും തമ്മിൽ വേണ്ടവിധം ഒട്ടിപ്പിടിക്കാതെ വന്നതോടെയാണു ടാർ ഇളക്കി മറ്റൊരു മിശ്രിതം ഉപയോഗിച്ചു വീണ്ടും ടാർ ചെയ്യുന്നത്. എസി റോഡ് നിർമാണത്തിന്റെ മേൽനോട്ട ചുമതലയുള്ള കെഎസ്ടിപിയുടെ നിർദേശപ്രകാരമാണു വീണ്ടും ടാർ ചെയ്യുന്നത്.
ചരിഞ്ഞ പ്രതലത്തിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ ബിറ്റുമിൻ മിശ്രിതം ഉപയോഗിച്ചാകും പാലങ്ങൾ വീണ്ടും ടാർ ചെയ്യുക. സമാന രീതിയിൽ കോൺക്രീറ്റ് പാലവും ടാറും തമ്മിൽ ഒട്ടാതെ വന്നേക്കാനുള്ള സാധ്യത ഉള്ളതിനാൽ ലാബിൽ പരീക്ഷണാടിസ്ഥാനത്തിൽ ടാർ ചെയ്തു നോക്കിയ ശേഷമാകും പുതിയ മിശ്രിതം ഉപയോഗിച്ചു ടാർ ചെയ്യുക. കൂടിയ ചൂടിൽ ടാർ മിശ്രിതം തെന്നി നീങ്ങുമോ എന്നതുൾപ്പെടെയുള്ളവ ലാബിൽ പരിശോധനയ്ക്കു വിധേയമാക്കും. ഇൻഡസ്ട്രിയൽ ബിറ്റുമിനു പകരം ഗ്രേഡ് ബിറ്റുമിൻ ഉപയോഗിക്കുന്ന കാര്യവും ആലോചനയിലുണ്ട്.
കാരണം പ്രതലത്തിലെ ചരിവ് ദേശീയപാതകളിൽ ഉൾപ്പെടെ ടാറിങ്ങിന് ഉപയോഗിക്കുന്ന ചുണ്ണാമ്പ് മിശ്രിതം ചേർത്ത അസ്ഫാൽറ്റിക് ബിറ്റുമിൻ ഉപയോഗിച്ചാണ് എസി റോഡിലെ പാലങ്ങളും മേൽപാലങ്ങളും ടാർ ചെയ്തത്. എന്നാൽ ടാറിങ് പൂർത്തിയായി വാഹനങ്ങൾ ഓടിച്ചപ്പോൾ നേരിയ കുലുക്കം അനുഭവപ്പെടുകയായിരുന്നു. കനത്ത ചൂടിൽ കോൺക്രീറ്റിൽ നിന്നു ടാർ മിശ്രിതം ചെറുതായി തെന്നി നീങ്ങുന്നതായും കണ്ടെത്തി. ഇതോടെയാണ് ഈ ടാറിങ് ഇളക്കി പുതിയ മിശ്രിതം ഉപയോഗിച്ചു ടാർ ചെയ്യാൻ കെഎസ്ടിപി നിർദേശിച്ചത്. തുടർന്നാണ് എസി റോഡ് നിർമാണക്കരാർ എടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി യന്ത്രങ്ങൾ ഉപയോഗിച്ചു പാലങ്ങളിലെ ടാർ പൂർണമായും ഇളക്കി മാറ്റിയത്.