കരിയാറ്റിയച്ചൻ റോഡ്; നിരോധിച്ചിട്ടും നിർബാധം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു
Mail This Article
അങ്കമാലി ∙ ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച കരിയാറ്റിയച്ചൻ റോഡിലൂടെ സ്വകാര്യ ബസുകൾ നിർബാധം സർവീസ് നടത്തുന്നു. നിരോധനം അറിയിച്ചു നഗരസഭ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും കണക്കിലെടുക്കാതെയാണു സർവീസ് നടത്തുന്നത്. റോഡിലൂടെ കടന്നു പോകുന്ന ബസിലെ തൊഴിലാളികളോടു റോഡിലൂടെയുള്ള ബസുകളുടെ ഗതാഗതം നിരോധിച്ചതായി അറിയിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെയാണു ബസുകൾ സർവീസ് നടത്തുന്നത്.
അങ്കമാലിയിൽ നടന്ന നവകേരള സദസ്സിൽ അങ്കമാലി ബസിലിക്ക നഗർ റസിഡന്റ്സ് അസോസിയേഷനു വേണ്ടി ഷെറിൻ കാക്കനാടൻ നൽകിയ നിവേദനത്തെ തുടർന്നാണു കരിയാറ്റിയച്ചൻ റോഡിലൂടെ ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചത്. റോഡിന്റെ തുടക്കത്തിൽ നിരോധനം സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയും ചെയ്തു.ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ കരിയാറ്റിയച്ചൻ റോഡിലൂടെയാണ് ബസുകൾ വരുന്നത്.
2.5 മീറ്റർ മാത്രം വീതിയുള്ള റോഡിലൂടെ വലിയ വാഹനങ്ങൾ വരുമ്പോൾ വഴിയാത്രക്കാർ ജീവഭയത്തിലായിരുന്നു. ഈ വഴിയിലൂടെയാണു ബസിലിക്കയിലേക്കും സെന്റ് മേരീസ് സുനോറോ കത്തീഡ്രലിലേക്കും പോകുന്നത്. വലിയ ദുരിതം ആയതിനാലാണു പരാതി നൽകുകയും വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിക്കുകയും ചെയ്തത്.