കഴുകുന്നതിനിടെ വെള്ളത്തിൽ മത്സ്യം അലിഞ്ഞു ചേർന്നു; വയറു കേടാക്കി മായം ചേർന്ന മത്സ്യങ്ങൾ
Mail This Article
പിറവം∙മത്സ്യ ലഭ്യത കുറഞ്ഞു വില ഉയർന്നതോടെ മായം ചേർന്ന മത്സ്യങ്ങൾ കൂടുതലായി വിൽപ്പനക്കെത്തുന്നു. ഇത്തരം മത്സ്യം ഉപയോഗിക്കുന്നതു മൂലം അസ്വസ്ഥതകളുമായി ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർധിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ 4 പേർ ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സ തേടി. നേരത്തെ നിരപ്പിൽ നിന്നുള്ള 2 പേരും ഛർദിയും മറ്റുമായി എത്തിയിരുന്നു.
മത്സ്യത്തിലെ രാസ വസ്തുക്കളുടെ സാന്നിധ്യമാകാം കാരണമെന്നാണ് അധികൃതർ പറയുന്നത്. വാങ്ങി വീടുകളിൽ എത്തിച്ചു കഴുകുന്നതിനിടെ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ കടയിലേക്കു മത്സ്യം തിരിച്ചു നൽകിയ സംഭവം അടുത്തയിടെ ഉണ്ടായി. പഴകിയതു മൂലം കഴുകുന്നതിനിടെ വെള്ളത്തിൽ മത്സ്യം അലിഞ്ഞു ചേർന്നതായും ആക്ഷേപം ഉയർന്നിരുന്നു. പരാതി വ്യാപകമായതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അനുമതിയോടെയും അല്ലാതെയുമായി ഒട്ടേറെ മത്സ്യ വിൽപന കേന്ദ്രങ്ങളാണു മേഖലയിൽ പ്രവർത്തിക്കുന്നത്. ലോറികളിലും മറ്റുമായി പുലർച്ചെ കൊണ്ടു വരുന്ന മത്സ്യം എവിടെ നിന്നു എത്തുന്നതെന്നതു സംബന്ധിച്ചു കാര്യമായ വിവരമൊന്നും നഗരസഭാ ആരോഗ്യ വിഭാഗത്തിനുമില്ല. മായം പരിശോധിക്കുന്നതിനും സംവിധാനമില്ല. കാർഡ് ഉൾപ്പെടെ ഒട്ടേറെ മാർഗങ്ങൾ പരിശോധനയ്ക്കു നിർദേശിക്കപ്പെട്ടുവെങ്കിലും ഇതൊന്നും മുന്നോട്ടുപോയില്ല. പരാതി ഉയർന്നാൽ അടുത്ത ദിവസം കടകളിൽ എത്തി നിരീക്ഷണം നടത്തി മടങ്ങുന്നതാണു പതിവ്.