പുലിയുടെ സാന്നിധ്യം; പഴയമറ്റത്തും പാറക്കടവിലും ക്യാമറകൾ സ്ഥാപിച്ചു
Mail This Article
മുട്ടം ∙ പുലിയുടെ സാന്നിധ്യം കൂടുതൽ പ്രദേശങ്ങളിൽ കണ്ടതോടെ പഴയമറ്റത്തും പാറക്കടവിലും വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമറകൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ നടപടിയായത്. നിരീക്ഷണക്യാമറയിൽ പുലിയുടെ സാന്നിധ്യം കണ്ടാൽ ഈ പ്രദേശങ്ങളിൽ കൂടി കൂട് സ്ഥാപിക്കാൻ നടപടി എടുക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഇല്ലിചാരിയിൽ സ്ഥാപിച്ച കൂട്ടിൽ പുലി കയറാതിരുന്നതോടെ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സ്ഥലങ്ങളിലും കൂട് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. പുലി പലയിടങ്ങളിലേക്കു സഞ്ചരിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഒരുമാസത്തിലേറെയായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ പുലിയുടെ സാന്നിധ്യമുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇവിടെ കൂടുവച്ചിരുന്നു. ഇതിനുശേഷമാണ് 7 കിലോമീറ്റർ അകലെയുള്ള പാറക്കടവിലും മഞ്ഞുമ്മാവിലും നാട്ടുകാർ പുലിയെ കാണുന്നത്.
കഴിഞ്ഞദിവസം വടക്കുംമുറി അഴകുംപാറയിൽ നായയെ ചത്ത നിലയിൽ കണ്ടതും പുലിയുടെ ആക്രമണം കാരണമെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. എന്നാൽ ഇതിനിടെ സമൂഹമാധ്യമങ്ങളിൽ കെട്ടുകഥകളും ഇറങ്ങുന്നുണ്ട്. കർണാടക വനത്തിലെ പുലിയുടെ വിഡിയോ ദൃശ്യം മുട്ടത്തെ പുലിയെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഇത് നാട്ടുകാരിൽ ഭീതിയിലാക്കുന്നുണ്ട്.