കാലാവധി കഴിഞ്ഞ ഔദ്യോഗിക വാഹനങ്ങൾ കണ്ടം ചെയ്തു; സ്വന്തം വാഹനമില്ലാതെ മോട്ടർ വാഹന വകുപ്പ്
Mail This Article
അടിമാലി ∙ കാലാവധി കഴിഞ്ഞ ഔദ്യോഗിക വാഹനങ്ങൾ കണ്ടം ചെയ്തു; സ്വന്തം വാഹനമില്ലാതെ ജില്ലയിലെ മോട്ടർ വാഹന വകുപ്പ്. ദേവികുളം സബ് ആർടി ഓഫിസ് വാഹനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നു. ഇതോടെ ജില്ലയിൽ ഔദ്യോഗിക വാഹനമില്ലാത്ത സബ് ആർടി ഓഫിസുകളുടെ എണ്ണം നാലാകും. 15 വർഷം പഴക്കം ഉള്ളതിനാലാണ് ഇന്ന് അടിമാലിയിലെ വാഹനം കട്ടപ്പുറത്താകുന്നത്. പകരം സംവിധാനം ഏർപ്പെടുത്താൻ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ നിന്നു നടപടി ഉണ്ടാകാത്ത സാഹചര്യമാണു പ്രതിസന്ധിക്കു കാരണമായിരിക്കുന്നത്.
ജില്ലാ ആർടി ഓഫിസിനു കീഴിൽ തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല, അടിമാലി എന്നിവിടങ്ങളിലായി 4 സബ് ആർടി ഓഫിസുകളുള്ളത്. ഇതിൽ തൊടുപുഴ ഓഫിസിലെ വാഹനം കഴിഞ്ഞ ഒക്ടോബറിൽ റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിരുന്നു. ഉടുമ്പൻചോല, പീരുമേട് ഓഫിസുകളിലെ വാഹനം 2 ആഴ്ച മുൻപു സർവീസ് അവസാനിപ്പിച്ച് കണ്ടം ചെയ്തു. പകരം വാഹനം അനുവദിക്കാതെ വന്നതോടെ ഈ ഓഫിസുകളുടെ പ്രവർത്തനം അവതാളത്തിലാണ്. ഇതിനു പിന്നാലെയാണു ഹൈറേഞ്ചിലെ ദേവികുളം സബ് ആർടി ഓഫിസിലെ വാഹനത്തിന്റെയും റജിസ്ട്രേഷൻ കാലാവധി ഇന്ന് അവസാനിക്കുന്നത്. നിലവിൽ മോട്ടർ വാഹന വകുപ്പ് സ്ക്വാഡിനു മാത്രമാണ് ഇലക്ട്രിക് കാർ ഉള്ളത്. ഓഫിസ് ആവശ്യത്തിന് ഈ വാഹനം ഉപയോഗിക്കാനാവില്ല.