ജാഗ്രത: ഇത് അപകടപാത
Mail This Article
ചെറുതോണി ∙ തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിൽ ഇടുക്കിക്കും ഡാം ടോപ്പിനുമിടയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ 2 മാസത്തിനിടെ ആറോളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വളവുകളും തിരിവുകളും ഏറെയുള്ള പാതയുടെ ഒരു ഭാഗം അഗാധമായ ഗർത്തമാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് വൻ അപകടങ്ങൾ ഇവിടെ വഴിമാറിപ്പോകുന്നത്. കട്ടപ്പന ഭാഗത്തുനിന്ന് ഇടുക്കിയിലേക്കു വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. കഴിഞ്ഞ ദിവസം ഓയിലുമായി കോതമംഗലത്തേക്കു പോയ പിക്കപ് വാൻ മറിഞ്ഞ് ഇവിടെ അപകടമുണ്ടായിരുന്നു.
അമിതമായ വേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നു വിദഗ്ധർ പറയുന്നു. വഴി പരിചയമില്ലാത്ത ഡ്രൈവർമാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്. ദേശീയപാത റബറൈസ്ഡ് ചെയ്തതോടെ നിയന്ത്രണാതീതമായ വേഗത്തിലാണ് പല വാഹനങ്ങളും സഞ്ചരിക്കുന്നത്. അതിവേഗത്തിൽ ഓടിയെത്തുന്ന വാഹനങ്ങൾ വളവുകൾ കാണുമ്പോഴും അപ്രതീക്ഷിതമായി എതിരെനിന്നു വാഹനങ്ങൾ വരുമ്പോഴും പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നത്. മഴക്കാലമാകുന്നതോടെ റോഡ് നനയുമ്പോൾ ബ്രേക്ക് ലഭിക്കാതെ അപകട സാധ്യത ഏറും. ഹെയർപിൻ വളവുകൾ ഉണ്ടെന്നും അപകട സാധ്യതാ മേഖലയാണെന്നുമുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് വാഹനയാത്ര സുരക്ഷിതമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.