എസ്എസ്എൽസി പരീക്ഷാഫലം; വിജയപ്രതീക്ഷയിൽ 11,562 പേർ
Mail This Article
തൊടുപുഴ ∙ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമ്പോൾ, മിന്നും വിജയ പ്രതീക്ഷയിൽ ഇടുക്കി. വിജയശതമാനം, എ പ്ലസ് എന്നിവയിൽ കഴിഞ്ഞ വർഷത്തെക്കാൾ മുന്നേറ്റം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജില്ലയിൽ ഇത്തവണ 11,562 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. സർക്കാർ സ്കൂളുകളിൽ കല്ലാർ ഗവ. എച്ച്എസ്എസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത്, 354 പേർ. എയ്ഡഡ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് കരിമണ്ണൂർ എസ്ജെഎച്ച്എസിലാണ്, 378 പേർ. പരീക്ഷകളെല്ലാം പൊതുവേ എളുപ്പമായിരുന്നെന്നാണു വിലയിരുത്തൽ. അതുകൊണ്ടുതന്നെ വിദ്യാർഥികൾ ഏറെ ആത്മവിശ്വാസത്തിലാണ്.
നൂറുശതമാനം ജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് സ്കൂളുകളും. മാർച്ച് 4 മുതൽ 25 വരെയായിരുന്നു ഇത്തവണത്തെ പരീക്ഷ. കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയിൽ 99.68 ശതമാനത്തോടെ ചരിത്ര വിജയമാണ് ജില്ല നേടിയത്. പരീക്ഷ എഴുതിയ 11,320 വിദ്യാർഥികളിൽ 11,284 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 1467 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എപ്ലസ് സ്വന്തമാക്കി. 141 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. ഇക്കുറിയും മിന്നുന്ന വിജയകഥകൾ കാത്തിരിക്കുകയാണു ജില്ല. ഇന്ന് ഉച്ചകഴിഞ്ഞ് 3നാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം. പ്ലസ്ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മുൻ വർഷത്തെക്കാൾ നേരത്തേയാണ് ഇത്തവണ രണ്ടു ഫലപ്രഖ്യാപനവും.