രോഗികൾ രാത്രി എവിടെപ്പോകും?
Mail This Article
കരിവെള്ളൂർ ∙ ദേശീയപാതയോരത്തെ കരിവെള്ളൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ രാത്രി ചികിത്സ മുടങ്ങി. സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിൽ. രാത്രി 8 മുതൽ രാവിലെ വരെയുള്ള ചികിത്സയാണ് മുടങ്ങിയത്. നിലവിലുണ്ടായിരുന്ന താൽക്കാലിക ഡോക്ടർമാർ ഒഴിവായതോടെയാണ് രാത്രി ചികിത്സ മുടങ്ങിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ പകരം നിയമനം നടത്താൻ പ്രയാസമാണ്.
നിലവിൽ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ട്. അഞ്ച് ഡോക്ടർമാരാണ് നിലവിലുള്ളത്. ഇതിൽ മെഡിക്കൽ ഓഫിസർ ആഴ്ചയിൽ രണ്ട് ദിവസവും എല്ലു രോഗ വിദഗ്ധൻ മൂന്ന് ദിവസവും പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പരിശോധനയിലാണ്.ദിനംപ്രതി ഇരുന്നൂറിലധികം രോഗികൾ ഒപി വിഭാഗത്തിൽ ചികിത്സയ്ക്കായെത്താറുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള ഡോക്ടർ രാത്രി എട്ട് മണി വരെ രോഗികളെ പരിശോധിക്കും.
വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്നാണ് കരിവെള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രി ചികിത്സ തുടങ്ങിയത്. ദേശീയപാതയോരത്തുള്ള ആശുപത്രി ആയതിനാൽ രാത്രി കാലത്തെ അത്യാവശ്യ ചികിത്സയ്ക്ക് കരിവെള്ളൂർ സിഎച്ച്സിയെയാണ് ആശ്രയിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ രാത്രികാല ചികിത്സ സൗകര്യം ഒരുക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.