അർധരാത്രി മണ്ണുകടത്ത്; നാട്ടുകാർ തടഞ്ഞു
Mail This Article
ചപ്പാരപ്പടവ്∙ അർധരാത്രി നടത്തിയ കുന്നിടിക്കലും മണ്ണുകടത്തും നാട്ടുകാർ തടഞ്ഞു. ചപ്പാരപ്പടവ്-പറക്കോട്-കൊട്ടക്കാനം റോഡിൽ പറക്കോട് അങ്കണവാടിക്കു സമീപം നടത്തിയ കുന്നിടിക്കലാണ് പഞ്ചായത്ത് അംഗം എം.മൈമൂനത്തിന്റെ നേതൃത്വത്തിൽ തടഞ്ഞത്. കഴിഞ്ഞദിവസം വൈകിട്ട് സ്ഥലം ഉടമയുടെ നേതൃത്വത്തിൽ കുന്നിടിക്കാനും മണ്ണുകടത്താനും തയാറെടുക്കുന്നത് കണ്ട നാട്ടുകാർ വില്ലേജ് അധികൃതരെ വിവരമറിയിച്ചിരുന്നു. അവർ ഉയർന്ന ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇതിനെത്തുടർന്ന് നിർത്തിയ കുന്നിടിക്കലാണ് അർധരാത്രിയോടെ പുനരാരംഭിച്ചത്. 16 ലോറികളാണു മണ്ണുകടത്തലിന് തയാറാക്കി നിർത്തിയിരുന്നത്. നാടുകാണിയിൽ വോളിബോൾ മേളയിൽ പങ്കെടുത്ത് മടങ്ങിയ യുവാക്കൾ ഇത് ശ്രദ്ധയിൽപെട്ടതോടെ പഞ്ചായത്ത് അംഗത്തെ വിളിച്ചുവരുത്തുകയായിരുന്നു.
നേരത്തേ നൂറുകണക്കിന് ലോഡ് മണ്ണാണ് ദിനംപ്രതി വലിയ ലോറികളിൽ കടത്തിയിരുന്നത്. ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെന്നു പറഞ്ഞായിരുന്നു കുന്നിടിക്കൽ. എന്നാൽ വില്ലേജ് അധികൃതരുടെ പരിശോധനയിൽ മണ്ണെടുപ്പ് അനധികൃതമാണെന്ന് കണ്ടെത്തി. ജനുവരി 24ന് വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയതിനെ തുടർന്ന് മണ്ണുകടത്ത് നിർത്തിയിരുന്നു. എങ്കിലും കുന്നിടിക്കൽ തുടർന്നു. കഴിഞ്ഞ ദിവസമാണ് മണ്ണുകടത്ത് പുനരാരംഭിച്ചത്. ഇതിനെതിരെയും പ്രതിഷേധമുയരുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ് കുന്നിടിക്കൽ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.