പരിയാരം മെഡിക്കൽ കോളജിലെ ലിഫ്റ്റുകൾ നിലച്ചു; ദുരിതപ്പടികൾ കയറി രോഗികൾ
Mail This Article
പരിയാരം∙ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ലിഫ്റ്റുകൾ പൂർണമായും നിലച്ചു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ 7 ലിഫ്റ്റുകൾ നിലച്ചത്. വേനൽ മഴയിലെ ഇടി മിന്നലാണ് ലിഫ്റ്റ് പണി മുടക്കാൻ കാരണമെന്നു ആശുപത്രി അധികൃതർ പറയുന്നത്. നവീകരണത്തിന്റെ ഭാഗമായി മാസങ്ങൾ മുൻപ് സ്ഥാപിച്ച ലിഫ്റ്റുകളാണ് നിലച്ചത്. റേഡിയോ തെറപ്പി ഭാഗത്തെ ഒരു ലിഫ്റ്റ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
കാലപ്പഴക്കത്താൽ പണി മുടക്കുന്ന ലിഫ്റ്റുകൾ മാറ്റി പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നത് ഇനിയും പൂർത്തീകരിക്കാത്തതിനാൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദുരിതമാകുന്നുണ്ട്. . അത്യാഹിത വിഭാഗവും, ഓപ്പറേഷൻ റൂം ലേബർ റൂം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് പണിമുടക്കുന്നത് വലിയ പ്രതിസന്ധിയാണ്.
പരിശോധനകൾക്കായി പലരും നിലകൾ കയറിയിറങ്ങണം. ഡോക്ടർമാർക്ക്, രോഗികൾക്ക്, കൂട്ടിരിപ്പുകാർ– സന്ദർശകർ ,ജീവനക്കാർ എന്നിവർക്ക് തിരക്ക് ഒഴിവാക്കാൻ ലിഫ്റ്റ് വേർതിരിച്ചാണ് അനുവദിക്കുന്നത്. അതിനാൽ ഒന്നു കേടായാൽ തന്നെ തിരക്ക് അനുഭവപ്പെടുന്നു.
സർക്കാർ ഏറ്റെടുത്തതിനു ശേഷം ആശുപത്രിയിൽ 50 കോടി രൂപയുടെ നവീകരണം 3 വർഷം മുൻപ് തുടങ്ങിയിരുന്നു. ഇതിൽ രണ്ട് ലിഫ്റ്റ് പുതുതായി സ്ഥാപിച്ചു. എന്നാൽ ഇവയും കഴിഞ്ഞ ദിവസം നിലച്ചു. മറ്റു ലിഫ്റ്റ് മാറ്റി സ്ഥാപിക്കുന്ന പണി പൂർത്തിയാക്കിയിട്ടില്ല. അത്യാഹിത വിഭാഗത്തിലും വാർഡിലും എത്തിക്കേണ്ട സമയത്ത് ലിഫ്റ്റ് പണി മുടക്കിയാൽ രോഗികൾ ഏറെ സമയം കാത്തു നിൽക്കേണ്ടി വരുന്നു.
യഥാസമയം പരിശോധന നടത്താനും കൂട്ടിരിപ്പുകാർക്ക് മരുന്നും മറ്റും വാങ്ങി വരാനും പ്രയാസമാകുന്നുണ്ട്. ലിഫ്റ്റ് കേട് സംഭവിക്കുന്ന സന്ദർഭങ്ങളിൽ അടിയന്തര കേസുകൾ എത്തിയാൽ ചികിത്സ സമയത്തിനു നൽകാനും ബുദ്ധിമുട്ടാകുന്നു. സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ താഴത്തെ നിലയിലാണ്. 8,7,6,5 നിലകളിൽ കഴിയുന്നവർക്കാണ് കൂടുതൽ ദുരിതം. ഓരോ ദിവസവും മൂന്നും നാലും തവണ ലിഫ്റ്റ് പണിമുടക്കും.