പോക്സോ കേസ് പ്രതിക്ക് 54 വർഷം തടവും പിഴയും
Mail This Article
കാഞ്ഞങ്ങാട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 54 വർഷം തടവും 1.40 ലക്ഷം രൂപ പിഴയും വിധിച്ചു. ചിറ്റാരിക്കൽ കടുമേനിയിലെ പാട്ടേങ്ങാനം ഏണിയാട്ട് ഹൗസിലെ ആന്റോ ചാക്കോച്ചനെയാണ്(28) ഹൊസ്ദുർഗ് അതിവേഗ സ്പെഷൽ കോടതി ജഡ്ജി സി.സുരേഷ് കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 4 മാസവും അധിക തടവും അനുഭവിക്കണം.
വിവിധ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. 14 വയസ്സുള്ള പെൺകുട്ടിയോട് പ്രതി ലൈംഗിക ചുവയോടെ ഫോണിൽ സംസാരിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്തു. 2019 ജൂലൈയിൽ പ്രതി തന്റെ കാറിൽ വച്ചും പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ വച്ചും ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ഇക്കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്ഐ ആയിരുന്ന കെ.പി.വിനോദ് കുമാറും ഇൻസ്പെക്ടർ ആയിരുന്ന പി.രാജേഷും ചേർന്നാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരന് ഹാജരായി.
പോക്സോകേസിൽ 55 വയസ്സുകാരൻ പിടിയിൽ
തൃക്കരിപ്പൂർ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തൃക്കരിപ്പൂർ വെള്ളാപ്പിലെ എം.അബ്ദുൽ റഷീദിനെ (55) ചന്തേര എസ്ഐ എൻ.വിപിൻ അറസ്റ്റ് ചെയ്തു. ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ 11 വയസ്സുകാരി പെൺകുട്ടിയോട് അബ്ദുൽ റഷീദ് മോശമായി പെരുമാറിയെന്നാണ് പരാതി.
ബേക്കറിയിലെത്തിയ അബ്ദുൽ റഷീദ്, പെൺകുട്ടിയെ സ്പർശിക്കുകയും മോശമായ ആംഗ്യം കാട്ടുകയും ചെയ്തതായി പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്നാണ് പൊലീസ് പോക്സോ കേസെടുത്ത് അബ്ദുൽ റഷീദിനെ അറസ്റ്റ് ചെയ്തത്