ADVERTISEMENT

കോഴിക്കോട്∙ കോർപറേഷൻ പരിധിയിൽ മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധി വ്യാപനത്തിനെതിരെ ജാഗ്രതാ നടപടി. ഐസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചുരണ്ടി ഐസ് പോലുള്ള ഭക്ഷണ സാധനങ്ങൾ ജൂൺ 1 വരെ നിരോധിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നു മേയർ ബീന ഫിലിപ്പ് പറഞ്ഞു. മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നത് തടയാൻ ഹോട്ടലുകളിലെ കുടിവെള്ളം സർക്കാർ ലാബുകളിൽ പരിശോധിച്ച് ഉപയോഗയോഗ്യമാണെന്ന് ഉറപ്പു വരുത്തും.

വ്യാപനം തടയുന്നതിനായി കോർപറേഷൻ തലത്തിൽ 10 ദിവസത്തെ പ്രത്യേക ആക്‌ഷൻ പ്ലാൻ തയാറാക്കി അടിയന്തര നടപടികൾ സ്വീകരിക്കും. കൊതുകുജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി കൊതുകുകളുടെ സ്രോതസ്സുകൾ നശിപ്പിക്കുന്നതിന് വീടുകളിൽ ഡ്രൈ ഡേ ആചരിക്കും. പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ച് വീടുകളിൽ പരിശോധന നടത്തി ഇക്കാര്യം ഉറപ്പു വരുത്തുന്നതിനും നടപടി സ്വീകരിക്കും.

ജനങ്ങളെ ബോധവൽകരിക്കുന്നതിനു മുന്നോടിയായി 14ന് കണ്ടങ്കുളം ജൂബിലി ഹാളിൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് നടത്തും. കൗൺസിലർമാർ, കോർപറേഷൻ ആരോഗ്യവിഭാഗം ജീവനക്കാർ, ആശ വർക്കർമാർ, കുടുംബശ്രീ എഡിഎസ് പ്രതിനിധി, വാർഡ് സാനിറ്റേഷൻ കമ്മറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. അവലോകനയോഗത്തിൽ മേയർ ബീന ഫിലിപ് അധ്യക്ഷയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫിസർ, സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിൽ പാർട്ടി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com