അങ്ങാടിപ്പുറം മേൽപാലത്തിൽ ബസിന്റെ ചക്രം ഊരിത്തെറിച്ചു
Mail This Article
പെരിന്തൽമണ്ണ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിലെ അങ്ങാടിപ്പുറം മേൽപാലത്തിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചക്രം ഊരിത്തെറിച്ചു. ചെർപ്പുളശ്ശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്റെ മുൻവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. മേൽപാലത്തിൽ തിരക്കായതിനാൽ ബസിന് വേഗത കുറവായിരുന്നു. നീറ്റ് പരീക്ഷയ്ക്ക് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെ ബസിൽ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു. ബസ് മുൻവശം ചെരിഞ്ഞ് റോഡിലുരഞ്ഞു നിന്നു.
ആർക്കും പരുക്കില്ല. ഊരിത്തെറിച്ച ചക്രം മറ്റൊരു വാഹനത്തിൽ തട്ടി മേൽപാലത്തിന്റെ കൈവരിയിലെത്തി കറങ്ങി വീണു. ബസ് മേൽപാലത്തിൽ കുടുങ്ങിയതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ബസ് മേൽപാലത്തിൽ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മണിക്കൂറുകളോളം അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെ രൂക്ഷമായ ഗതാഗതക്കുരുക്കായി. വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗത്തു നിന്നുള്ള പല സ്വകാര്യ ബസുകളും അങ്ങാടിപ്പുറത്തെത്തി യാത്ര അവസാനിപ്പിച്ചു മടങ്ങി. നീറ്റ് പരീക്ഷയ്ക്ക് പോവുകയായിരുന്ന ഒട്ടേറെ വിദ്യാർഥികൾ ഇതുമൂലം ദുരിതത്തിലായി.