ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ
Mail This Article
തച്ചനാട്ടുകര ∙ കാറിൽ കടത്തിയ 190 ഗ്രാം മെത്താഫിറ്റമിനുമായി മലപ്പുറം തിരൂർ സ്വദേശിയെ നാട്ടുകൽ പൊലീസ് സാഹസികമായി പിടികൂടി. നാട്ടുകൽ പൊലീസും പാലക്കാട് ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും നാട്ടുകൽ പൊലീസ് സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണു തിരൂർ മുത്തൂർ വലിയ പീടിയേക്കൽ അബൂബക്കർ സിദ്ദീഖ് (32) പിടിയിലായത്. പാലക്കാട് ജില്ലാ പൊലീസ് പിടികൂടുന്ന വലിയ ലഹരി മരുന്ന് കേസാണിത്. കടന്നുകളയാൻ ശ്രമിക്കവേ കാറിന്റെ ചില്ലു തകർത്താണു പൊലീസ് യുവാവിനെ പിടികൂടിയത്.
മലപ്പുറം ജില്ലയിൽ തിരൂർ, താനൂർ പ്രദേശത്തെ ലഹരി വിൽപനയുടെ മുഖ്യ കണ്ണിയായ ഇയാൾ കുറച്ചു നാളുകളായി മണ്ണാർക്കാട് കേന്ദ്രീകരിച്ചും വിൽപന നടത്തി വരികയാണെന്നും പൊലീസ് പറയുന്നു. കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. കടത്താനുപയോഗിച്ച കാറും കൈവശമുണ്ടായിരുന്ന 61,000 രൂപയും പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ പേരിൽ നാട്ടുകൽ സ്റ്റേഷനിൽ ലഹരി മരുന്ന് കേസുണ്ടെന്നും പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദേശ പ്രകാരം മണ്ണാർക്കാട് ഡിവൈഎസ്പി ടി.എസ്.ഷിനോജ്, ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ മുനീർ, ഇൻസ്പെക്ടർ ബഷീർ സി.ചിറയ്ക്കൽ, സബ് ഇൻസ്പെക്ടർ പി.ജി.സദാശിവൻ എന്നിവരുടെ നേതൃത്വത്തിൽ പൊലിസുകാരായ എസ്.വിജയൻ, രാജീവ് എന്നിവർ ഉൾപ്പെട്ട നാട്ടുകൽ പൊലീസും സബ് ഇൻസ്പെക്ടർ എച്ച്.ഹർഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.