അജ്ഞാത ജീവി ഭീതി പരത്തുന്നതായി നാട്ടുകാർ; പുലിയെന്ന് വീട്ടമ്മ
Mail This Article
കല്ലമ്പലം ∙ നാവായിക്കുളം പഞ്ചായത്തിലെ 9–ാം വാർഡായ കുടവൂരിൽ അജ്ഞാത ജീവി ഭീതി പരത്തുന്നു എന്ന് നാട്ടുകാർ. വീടിനു സമീപത്ത് പുലിയെ കണ്ടതായി വീട്ടമ്മ. ബുധൻ പുലർച്ചെ ആണ് സംഭവം. കുടവൂർ കണ്ണത്തുകോണം പത്തനാപുരം ക്ഷേത്രം, നാഗർ കാവ് എന്നിവ സ്ഥിതി ചെയ്യുന്നതിന് സമീപത്താണ് അജ്ഞാത ജീവിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തലേ ദിവസം പെയ്ത മഴയെ തുടർന്ന് കുതിർന്ന മണ്ണിൽ പ്രദേശത്തെ കുളത്തിനും ക്ഷേത്രത്തിനും സമീപത്ത് അജ്ഞാത ജീവിയുടെ കാൽപാടുകൾ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്.
എന്നാൽ, തൊട്ടടുത്തുള്ള വീട്ടമ്മ രാവിലെ 6നു പുലിയെ കണ്ടെന്ന് പറയുന്നു. ആദ്യം മകൾ ആണ് അടുക്കളയുടെ ഭാഗത്ത് കണ്ടത്. തുടർന്ന് അമ്മയോട് വിവരം പറഞ്ഞു. ഇവർ നോക്കുമ്പോൾ നടന്നു നീങ്ങുന്ന ജീവിയെ കണ്ടു. ആദ്യം കരുതി വള്ളി പൂച്ചയോ മറ്റോ ആകുമെന്ന്. എന്നാൽ, സൂക്ഷ്മമായി നോക്കിയപ്പോൾ അത് പുലി തന്നെ ആണെന്ന് വീട്ടമ്മ ഉറപ്പിച്ചു പറയുന്നു. തുടർന്ന് അയൽ വീടുകളിലും വാർഡ് അംഗത്തെയും വിവരം അറിയിച്ചു. വാർഡ് അംഗം വനം വകുപ്പിനെ കാര്യം ധരിപ്പിച്ചു. വനം വകുപ്പിന്റെ ആവശ്യപ്രകാരം സമീപത്ത് നിന്ന് ലഭിച്ച അജ്ഞാത ജീവിയുടെ കാൽപാടിന്റെ ചിത്രം കൈമാറി. തുടർന്ന് അത് കാട്ടു പൂച്ചയുടെ കാൽപാടുകൾ ആണെന്ന് അധികൃതർ അറിയിച്ചു. എങ്കിലും പ്രദേശത്ത് ഇപ്പോഴും ഭീതി ഒഴിയുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.