ADVERTISEMENT

ബത്തേരി ∙ ടൗണിൽ കൊളഗപ്പാറ മുതൽ മൂലങ്കാവ് വരെയും ഗാന്ധി ജംക്‌ഷൻ മുതൽ കല്ലുവയൽ വരെയും പാതയോരങ്ങളിൽ മാലിന്യവും മറ്റ് ഉപയോഗശൂന്യ വസ്തുക്കളും നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ബത്തേരി നഗരസഭ. ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെടുത്തി പരിസരത്തെ വൃത്തിഹീനമാക്കും വിധം പാതയോരങ്ങളിൽ വിവിധ വസ്തുക്കൾ തള്ളുന്നതിനതിരെ കഴിഞ്ഞ ദിവസം മനോരമ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണു നടപടി. 3 പേർക്ക് 5000 രൂപ വീതം പിഴയിട്ടു. ബീനാച്ചിയിൽ അക്രികടയിൽ നിന്ന് റോഡരികിലേക്ക് മാലിന്യം തള്ളിയതിനും ടയറുകൾ കൂട്ടിയിട്ടതിനും മാലിന്യം തള്ളിയതിനും വിവിധ സ്ഥാപന ഉടമകളായ വി. മുഹമ്മദ് അലി, അജീഷ്കുമാർ, ടി.എസ്. ജോസഫ് എന്നിവർക്കാണ് 5000 രൂപ പിഴയൊടുക്കാൻ നോട്ടിസ് നൽകിയത്.

അസംപ്ഷൻ ജംക്‌ഷൻ മുതൽ ബീനാച്ചി വരെയാണ് ഇന്നലെ പരിശോധന നടത്തിയത്. ബാക്കിയിടങ്ങളിൽ ഇന്നും പരിശോധന തുടരാനാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ തീരുമാനം. പരിശോധനയ്ക്ക് ക്ലീൻ സിറ്റി മാനേജർ കെ.സത്യൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി. സാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ. സജീവ്, സജു.ടി. ഏബ്രഹാം എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.  പ്രധാന ടൗണിനൊപ്പം മറ്റിടങ്ങളും ശുചിത്വപൂർണമാക്കുന്നതിനു വലിയ പ്രവർത്തനം നടത്തുമെന്ന് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി. സാബു പറഞ്ഞു. 

ബത്തേരിയിൽ പലയിടത്തും ജലഅതോറിറ്റി പൈപ്പുകൾ കൂട്ടിയിട്ടിട്ടുണ്ട്. നീക്കം ചെയ്യണമെന്ന് കാണിച്ച് അവർക്ക് നോട്ടിസ് നൽകും. ക്രെയിൻ എടുത്തു മാറ്റുന്നത് ബന്ധപ്പെട്ടവർക്കും കത്തു നൽകും. നിയമം ലംഘിക്കുന്നവർക്ക് നോട്ടിസ് നൽകുന്നതിനൊപ്പം പിഴയും ചുമത്തും. കർശന പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും പൊലീസും സഹകരിക്കുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്താൽ നടപടികൾ കൈക്കൊള്ളുന്നതിന് ഒപ്പമുണ്ടാകുമെന്ന് ദേശീയപാതാ വിഭാഗം കോഴിക്കോട് ഓഫിസും അറിയിച്ചു.

വൃത്തിയിലും മനോഹാരിതയിലും ദേശീയ തലത്തിൽ തന്നെ പേരെടുത്ത നഗരമാണു ഹരിതാഭമായ ബത്തേരി. അതിനു കോട്ടം വരുത്തുന്ന ഒന്നും അനുവദിക്കാൻ കഴിയില്ല. നിയമവിരുദ്ധമായി മാലിന്യവും ഉപയോഗശൂന്യമായ വസ്തുക്കളും പഴകിയ വാഹനങ്ങളും നിർമാണ സാമഗ്രികളുമൊക്കെ പാതയോരത്ത് ഇടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ കൊളഗപ്പാറ മുതൽ മൂലങ്കാവ് വരെ 9 കിലോമീറ്റർ ദൂരത്തിലും ട്രാഫിക് ജംക്‌ഷൻ മുതൽ അമ്മായിപ്പാലം വരെയും ചീരാൽ റോഡിൽ ബ്ലോക്ക് ഓഫിസ് വരെയും മറ്റു ഉപറോഡുകളിലും പാതയോരങ്ങൾ വൃത്തിയാക്കുന്നതിനു പ്രത്യേക പദ്ധതി തന്നെ നടപ്പാക്കും. 

വ്യാപാരികളുടെ വലിയ പിന്തുണയോടെ ഇപ്പോൾ ടൗണിൽ നിലനിർത്തുന്ന വൃത്തിയും ശുചിത്വവും നഗരം വികസിക്കുന്ന ഇടങ്ങളിലേക്കു കൂടി വേഗത്തിൽ വ്യാപിപ്പിക്കും. മാലിന്യം അന്നന്നു തന്നെ നീക്കം ചെയ്യുന്നുണ്ടെങ്കിലും വ്യക്തികളും സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും പാതയോരത്ത് തള്ളിയ വസ്തുക്കളിലാണ് ഇപ്പോൾ പ്രശ്നമുണ്ടായിട്ടുള്ളത്. അതെല്ലാം അവരവർ തന്നെ നീക്കം ചെയ്താൽ അവിടങ്ങളും മനോഹരമാകും. എല്ലാവർക്കും നോട്ടിസ് നൽകി വരികയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com