അക്ഷരവെളിച്ചമേകി അബുദാബി പുസ്തകോത്സവം ഇന്നുകൂടി
Mail This Article
അബുദാബി ∙ അക്ഷര വസന്തം സമ്മാനിച്ച അബുദാബി രാജ്യാന്തര പുസ്തകോത്സവത്തിനു ഇന്ന് സമാപനം. ഇന്ത്യ ഉൾപ്പെടെ 90 രാജ്യങ്ങളിൽനിന്നുള്ള 1350 പ്രസാധകർ മേളയിൽ സജീവമായിരുന്നു. ഇതിൽ 145 എണ്ണവും പുതിയ പ്രസാധകർ. മലയാളത്തിൽനിന്ന് ഡിസി ബുക്സും എത്തി. ഈജിപ്തായിരുന്നു ഈ വർഷത്തെ അതിഥി രാജ്യം.
ലോകോത്തര എഴുത്തുകാരുമായുള്ള അഭിമുഖവും സെമിനാറും ശിൽപശാലയും ഉൾപ്പെടെ രണ്ടായിരത്തോളം പരിപാടികളാണ് ഇത്തവണ മേളയിൽ അരങ്ങേറിയത്. കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേക കലാസാഹിത്യ സാംസ്കാരിക പരിപാടികളും നടന്നു. അഖിൽ പി. ധർമജന്റെ റാം ആനന്ദി, മെർക്കുറി ഐലൻഡ്, ഓജോ ബോർഡ്, കെആർ മീരയുടെ ആരാച്ചാർ, എൻ മോഹനന്റെ ഒരിക്കൽ, ടി.ഡി.രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര, ബ്ലെസിയുടെ ആടുജീവിതം തിരക്കഥ, എ.വി അനൂപിന്റെ യുടേൺ, ജി.ആർ. ഇന്ദുഗോപന്റെ ആനോ, ലിജീഷ്കുമാറിന്റെ കഞ്ചാവ്, എം.മുകുന്ദന്റെ നിങ്ങൾ, ബിനീഷ് പുതുപ്പണത്തിന്റെ മധുരവേട്ട, പ്രേമനഗരം, ജോസഫിന്റെ സ്നേഹം, കാമം, ഭ്രാന്ത്, നിമ്ന വിജയന്റെ ഏറ്റവും പ്രിയപ്പെട്ട എന്നോട്, മുഹമ്മദ് അബ്ബാസിന്റെ വിശപ്പ്, പ്രണയം, ഉന്മാദം, ശ്രീപാർവതിയുടെ മാധവി തുടങ്ങിയ പുസ്തകങ്ങൾക്കായിരുന്നു കൂടുതൽ ആവശ്യക്കാർ. ലോകത്തിന്റെ പുസ്തകം എന്ന പ്രമേയത്തിൽ അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗവും അറബിക് ലാംഗ്വേജ് സെന്ററും ചേർന്നാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. പുസ്തകമേളയോടനുബന്ധിച്ച് ലൂവ്റ് അബുദാബി മ്യൂസിയത്തിൽ പ്രത്യേക പ്രദർശനവും ഒരുക്കിയിരുന്നു.