മക്കൾ പറന്നകന്നാലും വിഷമിക്കേണ്ട; എനിക്ക് നീയും നിനക്കു ഞാനുമുണ്ടെന്ന വിചാരം മതി
Mail This Article
മക്കളും കുടുംബവും അന്യദേശങ്ങളിലായതുകൊണ്ട് ഒറ്റപ്പെടലിലും സങ്കടത്തിലുമാണെന്ന് പറയുന്ന ഒട്ടേറെപ്പേരുണ്ട്. പ്രായമായ ദമ്പതികൾ മാത്രമുള്ള വയോജന അണുവീടുകൾ ധാരാളമുണ്ട്.
ഉപജീവനത്തിനായി മക്കളെല്ലാം കൂടുവിട്ടു പറന്നെന്ന പരിഭവം മാറ്റിവച്ച് ഈ വീടുകളെയും സന്തോഷത്തിന്റെ ഇടമാക്കേണ്ടേ?
മിണ്ടിയും കേട്ടും...
പുതിയ സാഹചര്യത്തിൽ ഒരു പുത്തൻ ജീവിത വീക്ഷണം തന്നെ വേണം. വീടിനെ ശോകമൂകമാക്കില്ലെന്ന വാശി വേണം. പണ്ടത്തെ ആഹ്ലാദകരങ്ങളായ അനുഭവങ്ങൾ ഓർമിക്കാം. വായിച്ചതും കേട്ടതുമായ നല്ല കാര്യങ്ങൾ ചർച്ച ചെയ്യാം. മിണ്ടിയും കേട്ടും ഒറ്റയ്ക്കല്ലെന്ന ചിന്ത വളർത്തിയെടുക്കാം.
വാർധക്യത്തിലെ വിഷാദത്തെ അകറ്റിനിർത്താനും ഇതൊക്കെ സഹായിക്കും.
ഒരുമിച്ചു ചെയ്യാം
ഒരുമിച്ച് ഓരോന്നു ചെയ്യുന്ന വേളകൾ പരമാവധി വർധിപ്പിക്കണം. ഭവന സന്ദർശനങ്ങൾക്കും മറ്റു ചടങ്ങുകൾക്കും ഒരുമിച്ച് പോകണം. ഗാർഹിക ചുമതലകൾ കൂട്ടായി നിറവേറ്റണം. സൊറ പറഞ്ഞ് ഒരുമിച്ചാകാം നടത്തം.
ഉല്ലാസ പ്രവൃത്തികളിൽ ഏർപ്പെടണം. പങ്കാളിയുടെ താൽപര്യം വല്ലപ്പോഴും സിനിമ കാണുന്നതാണെങ്കിൽ ഒപ്പം കൂടണം. കൂട്ടുചേർന്ന് യാത്രകൾ ചെയ്യാം. മക്കളുടെ ചുമതലകൾ മൂലം ചെയ്യാൻ പറ്റാതെ പോയ ഇഷ്ടകാര്യങ്ങൾ ചെയ്യാം. ആരുടെയും ആശ്രയമില്ലാതെ ജീവിതം എളുപ്പമാക്കാനുള്ള ഡിജിറ്റൽ മാർഗങ്ങൾ ഒരുമിച്ച് പഠിക്കാം. അന്യനാട്ടിലെ മക്കളുമായുള്ള വർത്തമാനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം.
അന്തിയുറക്കം വെവ്വേറെ മുറിയിൽ വേണ്ടേ, ഒന്നിച്ചാകട്ടെ. ഭക്ഷണവും ഒപ്പം മതി. എനിക്ക് നീയും നിനക്ക് ഞാനുമുണ്ടെന്ന വിചാരം ശക്തിപ്പെടണം.
തുണ, എപ്പോഴും
പങ്കാളിയുടെ ആരോഗ്യത്തിൽ കരുതൽ കാട്ടണം. ഇരുവരുടെയും പ്രായത്തിനു ചേരുന്ന ജീവിതശൈലിയും ആഹാരക്രമവും വീട്ടിൽ കൂട്ടായി നടപ്പാക്കണം.
പങ്കാളിക്ക് പൊതു ഇടത്തിൽ നടക്കാൻ ഒരു കൈ സഹായം നൽകാൻ നാണിക്കേണ്ട. സ്നേഹവാക്കുകൾ പിശുക്കില്ലാതെ പറയാം. എപ്പോഴും പിന്തുണയ്ക്കുന്ന ചങ്ങാതിയാണ് പങ്കാളിയെന്ന തോന്നലുണ്ടായാൽ സുരക്ഷിതത്വത്തിന്റെയും അടുപ്പത്തിന്റെയും അന്തരീക്ഷം വീട്ടിലുണ്ടാകും. മക്കൾ എവിടേക്ക് പറന്നാലും പിന്നെന്തു പ്രശ്നം?
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ സൈക്യാട്രിസ്റ്റാണ് ലേഖകൻ)
ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ സൂക്ഷ്മ വ്യായാമങ്ങൾ: വിഡിയോ