ADVERTISEMENT

തിരുവനന്തപുരം ∙ ‍സംസ്ഥാനത്ത് തുടർ‌ച്ചയായി 7 ദിവസം ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. പ്രശ്നം പരിഹരിക്കാൻ ഇടപെടേണ്ട ഗതാഗത മന്ത്രി ഇന്തൊനീഷ്യയിലാണ്. ഗതാഗത കമ്മിഷണർ അവധിയിലും. മുഖ്യമന്ത്രിയും വിദേശയാത്രയിലായതോടെ ഇക്കാര്യത്തിൽ കാര്യമായ ഇടപെടലൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സർക്കാർ കാഴ്ചക്കാരായി നിൽക്കുമ്പോൾ, ഉരുകുന്ന ചൂടിലും ഓരോ ദിവസവും ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലെത്തി കാത്തുനിന്ന ശേഷം മടങ്ങുകയാണ് ആയിരക്കണക്കിന് അപേക്ഷകർ. 

ലേണേഴ്സ് പാസായി ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ എണ്ണം 10 ലക്ഷത്തിലേറെയുണ്ടെന്നാണ് ട്രേ‍ഡ് യൂണിയനുകളുടെ കണക്ക്. എന്നാൽ, എത്രപേർ ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ടെന്ന വിവരം സർക്കാർ പുറത്തുവിടുന്നില്ല. 

സമയത്തു ടെസ്റ്റ് നടക്കാത്തതിനാൽ ലേണേഴ്സ് റദ്ദായി വീണ്ടും അപേക്ഷിക്കേണ്ട അവസ്ഥയിലാണു പലരും. പ്രതിസന്ധി കാരണം ലേണേഴ്സിന് അപേക്ഷ നൽകുന്നത് ഡ്രൈവിങ് സ്കൂളുകാർ നിർത്തിവയ്ക്കുകയും ചെയ്തു. ഫലത്തിൽ മോട്ടർ വാഹന വകുപ്പിന്റെ മുഖ്യ ജോലിയായ ലൈസൻസ് വിതരണവും ഡ്രൈവിങ് ടെസ്റ്റും പൂർണമായി സ്തംഭിച്ചു. 

ഡ്രൈവിങ് ടെസ്റ്റ് കാര്യക്ഷമമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണു പരിഷ്കാരം കൊണ്ടുവന്നതെന്നാണ് അവകാശവാദം. എന്നാൽ, ആവശ്യമായ തയാറെടുപ്പുകളൊന്നും നടത്തിയില്ല.  പറ്റിയ ഗ്രൗണ്ട് പലയിടത്തും കണ്ടെത്താനായില്ല. പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ച മേയ് 1 മുതൽ സിഐടിയു ഉൾപ്പെടെ ഡ്രൈവിങ് സ്കൂൾ യൂണിയനുകൾ സമരത്തിലാണ്. ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ സിഐടിയു പിന്മാറിയെങ്കിലും മറ്റു യൂണിയനുകൾ രംഗത്തുണ്ട്. അവധിക്കാലം കൂടി കണക്കിലെടുത്തു വിദേശത്തുനിന്നു ടെസ്റ്റിനായി വന്നവരും പെരുവഴിയിലായി. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചാണ് പരിഷ്കാരങ്ങൾ ഭേദഗതി ചെയ്തതെന്നാണ് സർക്കാർ നിലപാട്. 

ഇന്തൊനീഷ്യയിൽ പോയ മന്ത്രി കെ.ബി.ഗണേഷ്കുമാർ അടുത്ത ബുധനാഴ്ചയേ മടങ്ങിയെത്തൂ. ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത് 2 ദിവസമായി അവധിയിലാണെന്നാണ് ഓഫിസിൽനിന്നുള്ള മറുപടി. മന്ത്രിയും കമ്മിഷണറും തമ്മിൽ നേരത്തേയുണ്ടായ തർക്കത്തിനു ശേഷം നേരിട്ടു കാണാറില്ല. ഇതും പരിഹാരശ്രമങ്ങൾക്കു തടസ്സമാണ്. 

ഡ്രൈവിങ് ടെസ്റ്റുകൾ നിലച്ചതിനു പുറമേ ലേണേഴ്സ് ടെസ്റ്റ് നടത്തിപ്പിലും പ്രതിസന്ധിയുണ്ട്. സാരഥി പോർട്ടൽ ഇടയ്ക്കിടെ തകരാറിലാകുന്നതു കാരണം സംസ്ഥാനത്താകെ നൂറുകണക്കിനാളുകൾ ആർടി ഓഫിസുകളിലെത്തി മണിക്കൂറുകൾ കാത്തുനിന്ന ശേഷം മടങ്ങിപ്പോകേണ്ട അവസ്ഥയിലാണ്. 

പ്രശ്നപരിഹാരത്തിന് മാസങ്ങൾ വേണ്ടി വരും 

ഒരു ദിവസം ഒരു എംവിഐ 60 പേരെയാണു മുൻപ് ടെസ്റ്റിൽ പങ്കെടുപ്പിച്ചിരുന്നത്. ഒരു ഓഫിസിൽ 4 വരെ എംവിഐ/എഎംവിഐമാരുണ്ടാകും. ഇപ്പോൾ ഒരു ഓഫിസ് 40 പേരെ പങ്കെടുപ്പിച്ചാൽ‌ മതിയെന്നായി. ഇത്തരം 86 ഓഫിസുകളാണുള്ളത്. 8,000 പേരെ വരെ ഒരു ദിവസം ടെസ്റ്റിൽ പങ്കെടുപ്പിക്കാൻ മുൻപ് കഴിയുമായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഇതിന്റെ പകുതി പോലും സാധ്യമല്ല. 10 ലക്ഷം അപേക്ഷകരുണ്ടെന്ന ഡ്രൈവിങ് സ്കൂളുകാരുടെ കണക്ക് മുഖവിലയ്ക്കെടുത്താൽ, ടെസ്റ്റ് പൂർത്തിയാക്കാൻ 290 ദിവസം വേണ്ടിവരും.

English Summary:

Department Minister and Chief Minister abroad, no one to solve Driving License issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com