സിനിമാ നിർമാതാവ് ചമഞ്ഞ് നഗ്നദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ
Mail This Article
കായംകുളം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കൈക്കലാക്കി വിഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തുകയും വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ ഹൗസ് നമ്പർ 141 ൽ താമസിക്കുന്ന മുണ്ടയ്ക്കൽ വൈ നഗറിൽ ബദരിയ മൻസിലിൽ മുഹമ്മദ് ഹാരിസ് (36) ആണ് പിടിയിലായത്.
അധ്യാപകരുടെ നമ്പർ സംഘടിപ്പിച്ച് സിനിമാ നിർമാതാവാണെന്നു പറഞ്ഞ് ബ്രോഷർ അയച്ചു നൽകിയ ശേഷം അഭിനയിക്കാൻ താൽപര്യമുള്ള പെൺകുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന രീതിയിൽ അധ്യാപകരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെൺകുട്ടികളുടെ മൊബൈൽ നമ്പർ തരപ്പെടുത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. തുടർന്ന് പെൺകുട്ടികളെ ബന്ധപ്പെട്ട് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വിഡിയോ കോളിൽ വിളിച്ച് ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടും.
ഇത് അഭിനയിച്ചു കാണിക്കുമ്പോൾ നന്നായിട്ടുണ്ട് എന്നും അടുത്തതായി വേഷം മാറുന്ന രംഗം അഭിനയിക്കാൻ ആവശ്യപ്പെടും. ഇത്തരം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയും തുടർന്നു വിവരങ്ങളൊന്നുമില്ലാതാകുന്നതോടെ തട്ടിപ്പ് മനസ്സിലാക്കി പ്രതികരിക്കുന്നവരോട് ‘പുറത്തു പറഞ്ഞാൽ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.