ADVERTISEMENT

കൊച്ചി∙ ജോലിക്കിടെ പരുക്കേറ്റ തൊഴിലാളിക്ക് സ്വന്തം താൽപര്യമനുസരിച്ചുള്ള ആശുപത്രിയിൽ ചികിത്സ തേടാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. മികച്ച ചികിത്സ കിട്ടുന്ന ആശുപത്രിയിൽ പോകുന്നതിനു പകരം സ്ഥാപനത്തിന്റെ പട്ടികയിൽപെട്ട ആശുപത്രിയിൽ ചികിത്സ തേടണമെന്നു പറയുന്നതു മനുഷ്യത്വപരമല്ലെന്നു ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി. തൊഴിലാളി ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ള എംപ്ലോയീസ് കോംപൻസേഷൻ നിയമത്തെ സ്ഥാപന അധികൃതരുടെ ആഭ്യന്തര സർക്കുലർ വഴി അട്ടിമറിക്കാനാകില്ല. 

ജോലിക്കിടെയുണ്ടാകുന്ന അപകടത്തിന്റെ ചികിത്സാ ചെലവ് തൊഴിലുടമ നൽകണമെന്നുള്ള നിയമത്തിലെ 4 (2എ) വ്യവസ്ഥയ്ക്കു വിരുദ്ധമായ സർക്കുലർ അനുവദനീയമല്ലെന്നു കോടതി പറഞ്ഞു. എഫ്സിഐയിലെ ചുമട്ടുതൊഴിലാളിയായ രാജീവന് 2014 ഡിസംബർ 8നു ജോലിക്കിടെ അപകടത്തിൽപെട്ട് നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. 

35,001 രൂപ ചികിത്സാ ചെലവിനത്തിൽ അനുവദിച്ച കോഴിക്കോട്ടെ എംപ്ലോയീസ് കോംപൻസേഷൻ കമ്മിഷണറുടെ 2017ലെ ഉത്തരവിനെതിരെ കോഴിക്കോട് ഫുഡ് കോർപറേഷൻ ഏരിയ മാനേജർ നൽകിയ അപ്പീലാണു ഹൈക്കോടതി പരിഗണിച്ചത്. ഇതിനൊപ്പം, 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചതു കുറവാണെന്നു കാണിച്ച് തൊഴിലാളിയും കോടതിയിലെത്തി. പയ്യോളി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിലായിരുന്നു ചികിത്സ.

എഫ്സിഐയുടെ സർക്കുലർ പ്രകാരം ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ ചെലവ് അനുവദിക്കാനാവില്ലെന്ന് എഫ്സിഐ വാദിച്ചു. എന്നാൽ ജോലിക്കിടെ പരുക്കേറ്റ തൊഴിലാളി ലിസ്റ്റിൽപെടാത്ത ആശുപത്രിയിലാണു ചികിത്സ തേടിയതെന്ന് എഫ്സിഐ തർക്കം ഉന്നയിക്കുന്നതു പ്രഥമദൃഷ്ട്യാ സ്വീകാര്യമല്ലെന്നു കോടതി പറഞ്ഞു. ചികിത്സാ ചെലവ് അനുവദിച്ച എംപ്ലോയീസ് കോംപൻസേഷൻ കമ്മിഷണർ ഉത്തരവിൽ തെറ്റില്ലെന്നും ഇടപെടാനാവില്ലെന്നും വ്യക്തമാക്കി.

അതേസമയം, നഷ്ടപരിഹാരമായി 50,000 രൂപ അനുവദിച്ചതു കുറവാണെന്നും അടിസ്ഥാന ശമ്പളം കണക്കാക്കിയതിൽ കോംപൻസേഷൻ കമ്മിഷണർക്കു തെറ്റു പറ്റിയെന്നും കോടതി വ്യക്തമാക്കി. ഈയിനത്തിൽ 75,412 രൂപ കിട്ടാൻ തൊഴിലാളിക്ക് അർഹതയുണ്ട്.

ചികിത്സാ ചെലവും നഷ്ടപരിഹാരവും ചേർത്ത് 1,10,413 രൂപ നൽകേണ്ടതാണെങ്കിലും അപേക്ഷകൻ ക്ലെയിം ചെയ്തത് ഒരു ലക്ഷം രൂപ മാത്രമായതിനാൽ അത് അനുവദിക്കുകയാണെന്നു കോടതി പറഞ്ഞു. അപകടം ഉണ്ടായ ദിവസം മുതൽ 12% പലിശ നൽകണമെന്നും കോടതി നിർദേശിച്ചു.

English Summary:

Employee injured while on job can seek treatment of their choice: High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com