ADVERTISEMENT

ന്യൂഡൽഹി∙ അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ വാദം ഇന്നു പൂർത്തിയായില്ല. വ്യാഴാഴ്ചയോ അടുത്തയാഴ്ചയോ വാദം പൂർത്തിയാക്കുമെന്ന് വ്യക്തമാക്കിയ ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഇന്നത്തേക്ക് പിരിഞ്ഞു. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് ചോദ്യം ചെയ്താണ് കേജ്‌രിവാളിന്റെ ഹർജിയെങ്കിലും തിരഞ്ഞെടുപ്പുകാലത്തെ അറസ്റ്റാണെന്നതു പരിഗണിച്ചാണ് കോടതി ഇടക്കാല ജാമ്യം അനുവദിക്കുന്ന വിഷയം പരിഗണിക്കുന്നത്. ഉച്ചയ്ക്കു ശേഷം ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ എസ്.വി. രാജുവും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ശക്തമായി എതിർത്തു. എന്നാൽ, ഉപാധികളോടെ ജാമ്യം അനുവദിക്കുമെന്ന സൂചനയാണ് ഇന്നലെ വാദത്തിനിടെ കോടതി സൂചിപ്പിച്ചത്. ഇന്നു തന്നെ തീരുമാനമുണ്ടാകുമെന്ന് കരുതപ്പെട്ടെങ്കിലും വാദം പൂർത്തിയായില്ല. മേയ് 25ന് ആറാം ഘട്ടത്തിലാണ് ഡൽഹിയിൽ വോട്ടെടുപ്പ്. ഇതിനു മുന്നോടിയായി കേജ്‌രിവാളിനു ജാമ്യം ലഭിച്ചാൽ ഇന്ത്യാസഖ്യത്തിന് അതു വലിയ നേട്ടമാകമെന്നാണ് കരുതപ്പെടുന്നത്. 

ഇന്ന് ഹർജി പരിഗണിക്കുന്നതിനിടെ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്ന സാധ്യത സുപ്രീം കോടതി സൂചിപ്പിച്ചിരുന്നു. കേജ്‌രിവാളിന്റെ അഭിഭാഷകൻ ഈ ഉപാധിയെ ശക്തമായി എതിർത്തു. മദ്യനയക്കേസിനെ ബാധിക്കാമെന്നതിനാലാണ് ഉപാധിയെക്കുറിച്ച് ആലോചിക്കേണ്ടി വരുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പുഘട്ടമായതിനാൽ മാത്രമാണ് ഇടക്കാല ജാമ്യത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നതെന്നും അല്ലെങ്കിൽ അറസ്റ്റിനെതിരായ കേജ്‌രിവാളിന്റെ ഹർജി പരിഗണിക്കുന്നതുമായി മുന്നോട്ടുപോകുമെന്നും ബെഞ്ച് പറഞ്ഞു. അങ്ങനെ വന്നാൽ ഇടക്കാല ആശ്വാസം കേജ്‌രിവാളിനു ലഭിക്കണമെന്നില്ലെന്നും വാദം കോടതിയുടെ വേനലവധിക്കു ശേഷവും നീണ്ടു പോകാമെന്നും ബെഞ്ച് സൂചിപ്പിച്ചു.

പാർട്ടിയുടെ നേതാവെന്ന നിലയിൽ കേജ്‌രിവാളിനു പ്രത്യേക പരിഗണന നൽകരുതെന്ന് ജാമ്യത്തെ എതിർത്തുകൊണ്ട് ഇ.ഡി ആവശ്യപ്പെട്ടു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന പ്രതീതിയാണ് കേസിൽ കേജ്‌രിവാൾ സൃഷ്ടിച്ചിരിക്കുന്നത്. കേസിന്റെ വസ്തുതകൾ ഇ.ഡി കോടതിക്കു മുൻപിൽ സമർപ്പിച്ചു കഴിഞ്ഞുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. 

അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെട്ട മദ്യനയ അഴിമതി കേസിൽ അന്വേഷണം വൈകുന്നതിൽ ഇ.ഡിയെ സുപ്രീം കോടതി വിമർശിച്ചു. കേസിലെ പ്രതി കൂടിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനു മുൻപും ശേഷവുമുള്ള കേസ് ഫയലുകൾ ഹാജരാക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡിയോട് ആവശ്യപ്പെട്ടു. വാദം കേൾക്കുന്നതിൽ അസാധാരണ എതിർപ്പാണ് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി സമൻസ് ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഒപ്പില്ലെന്ന് കരുതി ഭരണം നിലയ്ക്കില്ലെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഡൽഹി തിരഞ്ഞെടുപ്പിന് മുമ്പായി ഇഡിയുടെ വാദം കേൾക്കാൻ കോടതി തയ്യാറാണെന്നും കോടതി അറിയിച്ചിരുന്നു. എന്നാൽ അന്നുതന്നെ കേജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നതിനെ അഡിഷണൽ സോളിസ്റ്റർ ജനറൽ എസ്.വി. രാജു എതിർത്തു. ജാമ്യം ലഭിച്ച് പുറത്തുപോയ എഎപി നേതാവ് സഞ്ജയ് സിങ് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേജ്‌രിവാളിന് ജാമ്യം നൽകുന്നത് അഡിഷണൽ സോളിസിറ്റർ ജനറൽ എതിർത്തത്. ‘‘ഇടക്കാല ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച വാദം കേൾക്കും എന്നാണ് ഞങ്ങൾ പറയുന്നത്, ജാമ്യം നൽകും എന്നല്ല. ജാമ്യം നൽകാനും നൽകാതിരിക്കാനും സാധ്യതയുണ്ട്’’ എന്നായിരുന്നു ഇതുസംബന്ധിച്ച് സുപ്രീംകോടതിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കർത്തവ്യ നിർവഹണം സംബന്ധിച്ചുള്ള സംശയങ്ങളും കോടതി ഉന്നയിച്ചിരുന്നു.  

അതേസമയം, ഡൽഹി ഗവർണർ വി.കെ. സക്സേന കേജ്‌രിവാളിനെതിരെ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.  ഖലിസ്ഥാൻ ഭീകരൻ ദേവീന്ദർ പാൽ സിങ് ഭുള്ളറിനെ മോചിപ്പിക്കുന്നതിനും ഖലിസ്ഥാൻ അനുകൂല വികാരം ഉയർത്തിപ്പിടിക്കുന്നതിനും സഹായം വാഗ്ദാനം ചെയ്ത് പണം കൈപറ്റി എന്നാണ് ആരോപണം.

English Summary:

Supreme Court hear Arvind Kejriwal's interim bail plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com