ക്യാമറയും കൂടെ ഓടട്ടെ! ദേഹത്ത് ക്യാമറ ഘടിപ്പിച്ച് റഫറി; ഇംഗ്ലിഷ് പ്രിമിയർ ലീഗ് ചരിത്രത്തിലാദ്യം
Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് – ക്രിസ്റ്റൽപാലസ് മത്സരം നിയന്ത്രിച്ച റഫറി ജാറഡ് ഗില്ലറ്റ് ചരിത്രപുരുഷനായി! പ്രിമിയർ ലീഗിൽ ആദ്യമായി ശരീരത്തിൽ ക്യാമറ ഘടിപ്പിച്ചു മത്സരം വിസിൽ ചെയ്യാനിറങ്ങിയ റഫറിയായി ഗില്ലറ്റ്.
റഫറിയുടെ മൈക്കിനോടു ചേർന്നു ചെവിയുടെ ഭാഗത്താണ് ‘റഫ്ക്യാം’ എന്നു പേരിട്ട ക്യാമറ ഘടിപ്പിച്ചിരുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ഫൈനൽ വിസിൽ വരെയുള്ള ദൃശ്യങ്ങളും കളിക്കാരുടെ സംഭാഷണങ്ങളുമെല്ലാം ക്യാമറ പകർത്തി. ഇവ തൽസമയ സംപ്രേഷണത്തിന് ഉപയോഗിച്ചില്ലെങ്കിലും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ചൊരു ഡോക്യുമെന്ററി പുറത്തിറക്കാനാണ് ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷൻ ആലോചിക്കുന്നത്. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്താനും റഫറിമാരോടുള്ള സമീപനം മികച്ചതാക്കാനും റഫ്ക്യാം സഹായിക്കുമെന്നാണു വിലയിരുത്തൽ. ഫുട്ബോളിന്റെ നിയമനിർമാണ സമിതിയായ ഇഫാബിന്റെ അനുവാദത്തോടെയാണ് റഫ്ക്യാം മത്സരത്തിൽ ഉപയോഗിച്ചത്. നേരത്തേ, ജർമൻ ബുന്ദസ് ലിഗയിലും റഫ്ക്യാം ഉപയോഗിച്ചിരുന്നു. മത്സരത്തിൽ ക്രിസ്റ്റൽ പാലസ് 4–0ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ചു. സീസണിൽ യുണൈറ്റഡിന്റെ 13–ാം ലീഗ് തോൽവിയാണിത്.