പ്രായം കൂടുന്തോറും വീര്യം കൂടും...
Mail This Article
ഒളിംപിക്സിൽ പ്രായം ഒരു പ്രശ്നമാണോ? ഓസ്കർ സ്വാൻ എന്ന സ്വീഡൻകാരന്റെ പേരാണ് ഈ ചോദ്യത്തിന് ഉത്തരം. 1920ലെ ആന്റ്വെപ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ വെള്ളി നേടുമ്പോൾ ഓസ്കറിന് 72 ആയിരുന്നു പ്രായം. ഒളിംപിക് മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് ഇന്നും ഓസ്കറിന്റെ പേരിലാണ്. 1912ൽ സ്റ്റോക്കോം ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ സ്വർണം നേടി മറ്റൊരു റെക്കോർഡും അദ്ദേഹം പേരിലാക്കി: ഒളിംപിക് സ്വർണം നേടുന്ന ഏറ്റവും പ്രായം കൂടിയ (64 വയസ്സ്) താരം.
1908ൽ ലണ്ടൻ ഒളിംപിക്സിലും അദ്ദേഹം 2 സ്വർണം നേടിയിട്ടുണ്ട്. ഈ ഒളിംപിക്സുകളിലെല്ലാം മകൻ ആൽഫ്രഡിനൊപ്പമാണ് അദ്ദേഹം മത്സരിച്ചതും. ഒളിംപിക്സിൽ മത്സരിക്കുന്നതിനു പ്രായപരിധിയില്ല. അതതു കായിക ഫെഡറേഷനുകൾ തീരുമാനിക്കുന്ന പ്രായമാണു മാനദണ്ഡം.2012ലെ ലണ്ടൻ ഒളിംപിക്സിൽ അശ്വാഭ്യാസത്തിൽ (ഡ്രസാഷ്) മത്സരിച്ച ജപ്പാന്റെ ഹിരോഷി ഹൊക്കേത്സുവാണു പ്രായത്തിൽ ഓസ്കറിനു പിന്നിൽ. എഴുപത്തൊന്നുകാരനായ ഹിരോഷിക്കു പക്ഷേ, മെഡൽ പോഡിയത്തിൽ കയറാനായില്ല. ഒളിംപിക്സിൽ മത്സരിച്ച ഏറ്റവും പ്രായം കൂടിയ വനിത 1972ൽ മ്യൂണിക്കിൽ അശ്വാഭ്യാസത്തിൽ ഇറങ്ങിയ ബ്രിട്ടന്റെ ലോർന ജോൺസ്റ്റൻ (70) ആണ്.
2004ലെ ആതൻസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ വെങ്കലം നേടിയ രാജ്യവർധൻ സിങ് റാത്തോഡാണ് ഇന്ത്യയുടെ പ്രായംകൂടിയ ഒളിംപിക് മെഡൽ ജേതാവ്. 34–ാം വയസ്സിലാണു റാത്തോഡ് മെഡൽ നേടിയത്. തന്റെ 29–ാം വയസ്സിൽ ബോക്സിങ്ങിൽ ഒളിംപിക് മെഡൽ നേടിയ എം.സി.മേരികോം ആണ് ഇന്ത്യൻ വനിതകളിലെ പ്രായം കൂടിയ ഒളിംപിക് ജേതാവ്. ഇത്തവണ ഇന്ത്യൻ സംഘത്തിനൊപ്പമുള്ള മലയാളി താരങ്ങളിൽ, ഹോക്കി ഗോൾകീപ്പർ പി.ആർ.ശ്രീജേഷിന് കളത്തിലിറങ്ങുമ്പോൾ 36 വയസ്സാകും. കരിയറിൽ തന്റെ 4–ാം ഒളിംപിക്സിനാണ് ശ്രീജേഷ് ഇറങ്ങുന്നത്. ഇന്നാണ് ശ്രീജേഷിന്റെ പിറന്നാൾ...