അഞ്ഞൂറ് വര്‍ഷമായി കെടാതെ കത്തുന്ന മണ്‍വിളക്ക്; അസമിലെ ആരാധനാലയം
Mail This Article
ഏകദേശം എഡി 1528 മുതല്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു കെടാവിളക്ക്. അസമിലെ ജോർഹട്ട് ജില്ലയിലെ ധെകിയാഖോവ ഗ്രാമത്തിലുള്ള ഒരു നാംഘറിലാണ് ഈ വിളക്ക്. കടുകെണ്ണയൊഴിച്ച് പുരോഹിതന്മാര് നിത്യവും കത്തിക്കുന്ന ഈ വിളക്ക് അഞ്ഞൂറ് വര്‍ഷത്തോളമായി ആസാമിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ആസാമീസ് ജനതയ്ക്ക് അവരുടെ മതത്തോടും സന്യാസിമാരോടും ഉള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും ഭക്തിയുടെയും സാക്ഷിയായി ഈ മണ്‍വിളക്ക് നിലകൊള്ളുന്നു.
വിളക്കിന്റെ ചരിത്രം
സന്യാസിയും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന മാധവദേവന്‍ എന്ന സന്യാസിയാണ് ഇവിടെ ആദ്യമായി വിളക്കു കൊളുത്തിയതെന്നു പറയപ്പെടുന്നു. അസമിൽ 15-16 നൂറ്റാണ്ടുകളിൽ ശ്രീമന്ത ശങ്കരദേവൻ പ്രചരിപ്പിച്ച വൈഷ്ണവ ഏകശിലാ മതമായ ഏകശരണ ധർമ്മത്തിലെ ആചാര്യനായിരുന്നു മാധവദേവന്‍.
ഐതിഹ്യമനുസരിച്ച്, ഏകശരണ ധർമ്മത്തിന്റെ പ്രചാരണാര്‍ഥം, മാധവദേവന്‍ ധേകിയാഖോവ ഗ്രാമത്തിലെത്തി. രാത്രി സമയത്ത് ദരിദ്രയായ ഒരു വൃദ്ധയുടെ കുടിലില്‍ അദ്ദേഹം അഭയം തേടി. ചോറിനൊപ്പം ഒരു കാട്ടുപച്ചക്കറി കൊണ്ടുള്ള കറി മാത്രമേ അവര്‍ക്ക് നല്കാന് പറ്റിയുള്ളൂ. വൃദ്ധയ്ക്ക് അതുകൊണ്ടുതന്നെ വളരെയധികം ജാള്യതയും ലജ്ജയുമൊക്കെ ഉണ്ടായിരുന്നെങ്കിലും, സന്യാസി ആ ഭക്ഷണത്തില്‍ സംതൃപ്തനായിരുന്നു.
അന്ന് തന്റെ സന്തോഷവും നന്ദിയും അറിയിക്കാന്‍, മാധവദേവന്‍ അവിടെ ഒരു മൺവിളക്ക് കൊളുത്തി. ദിവസവും അത് കത്തിക്കാനുള്ള ചുമതല വൃദ്ധയ്ക്ക് നല്‍കുകയും ചെയ്തു. ഏകശരണ ധർമ്മത്തിലെ ആരാധനാലയങ്ങളെ വിളിക്കുന്ന പേരാണ് നാംഘര്‍. ഇവിടെയുള്ള നാംഘര്‍ സാമാന്യം വലുതായതിനാല്‍ അതിനെ ബോർനാംഘര്‍ എന്നു വിളിക്കുന്നു.
സന്യാസിയുടെ സ്വപ്നം
ബോർനാംഘറിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. നാംഘറിന്റെ പ്രധാന സ്തംഭം ഒരു സാൽ മരത്തിൽ നിന്നും നിർമ്മിച്ചതാണെന്നു പറയപ്പെടുന്നു. ഇവിടെ ആരാധന നടത്തിയിരുന്ന ഒരു സന്യാസി ഒരിക്കല്‍ ഒരു സ്വപ്നം കണ്ടു. ബോർനാംഘറിനടുത്തുള്ള ധേകിയാഖോവ ജാൻ എന്ന നദി ഒരു സാല് വൃക്ഷം വഹിച്ചുകൊണ്ട് എതിർദിശയിൽ ഒഴുകുന്നത് അദ്ദേഹം സ്വപ്നത്തില്‍ കണ്ടു. ആ മരം കൊണ്ട് നാംഘറിന്റെ തൂണുകള്‍ ഉണ്ടാക്കണം എന്ന് അദ്ദേഹത്തിന് വെളിപാടുണ്ടായി. അടുത്ത ദിവസം തന്നെ മരത്തിൽ നിന്ന് ബോർനംഘറിന്റെ പ്രധാന തൂണുകൾ ഉണ്ടാക്കിയത്രേ.
ആഘോഷങ്ങളും ഉത്സവങ്ങളും
എട്ടേക്കറിലധികം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന സമുച്ചയമാണ് ധേകിയാഖോവ ബോർനാംഘര്‍. ഭക്തരിൽ നിന്നുള്ള സംഭാവനകൾ ഉപയോഗിച്ച് ഒരു മാനേജിങ് കമ്മിറ്റിയാണ് നാമഘറും മറ്റ് സൗകര്യങ്ങളും പരിപാലിക്കുന്നത്. സമുച്ചയത്തിന്റെ അറ്റകുറ്റപ്പണികൾ കൂടാതെ, ഈ കമ്മിറ്റി വിവിധ സാമൂഹിക സാംസ്കാരിക പരിപാടികൾ സ്പോൺസർ ചെയ്യുന്നു. ദിവസേനയുള്ള ആരാധനകൾക്കുപുറമെ നിരവധി ഉത്സവങ്ങളും ഇവിടെ നടക്കുന്നു.
ആഗസ്റ്റ് പകുതി മുതൽ സെപ്റ്റംബർ പകുതി വരെ നടക്കുന്ന പാൽ നാം, സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ പകുതി വരെയുള്ള ആഹിൻ മാസത്തിലെ ശ്രീമന്ത ശങ്കർദേവ ജന്മദിനം, മേയ് 15 മുതൽ ജൂൺ 15 വരെയുള്ള ജേത് മാസത്തിലെ മാധവദേവ ജന്മദിനം എന്നിവ കൂടാതെ, ചൈത്ര മാസത്തിലെ മൊഹോത്സവ്, നവംബർ മാസത്തിലെ രാസ് ലീല എന്നിവയും ഒട്ടേറെ ഭക്തരെയും സഞ്ചാരികളെയും ആകര്‍ഷിക്കുന്നു.