മുന്നറിയിപ്പില്ലാതെ രാത്രി സർവീസുകൾ നിർത്തിവച്ച് കെഎസ്ആർടിസി; വലഞ്ഞ് ജനം
Mail This Article
ആലപ്പുഴ∙ മുന്നറിയിപ്പില്ലാതെ കെഎസ്ആർടിസിയുടെ ആലപ്പുഴ ഡിപ്പോയിൽ നിന്നുള്ള രാത്രികാല സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായതും താരതമ്യേന മികച്ച കലക്‌ഷൻ ഉള്ളതുമായ സർവീസുകളാണ് നിർത്തിവച്ചിരിക്കുന്നത്. സമീപ പ്രദേശങ്ങളിൽ നിന്നും ആലപ്പുഴ നഗരത്തിലെത്തി ജോലി ചെയ്തു മടങ്ങുന്ന യാത്രക്കാർ ഇതോടെ ദുരിതത്തിലായി.ആലപ്പുഴയിൽ നിന്നും രാത്രി എട്ടിന് ചേർത്തലയ്ക്കു പോകുന്ന ഓർഡിനറി സർവീസും രാത്രി ഒൻപതിന് മുഹമ്മയ്ക്ക് പോകുന്ന സർവീസുമാണ് കുറച്ചു ദിവസങ്ങളായി മുടങ്ങിയത്.
ആലപ്പുഴ നഗരത്തിൽ ജോലി ചെയ്ത് ഈ ബസുകളിൽ വീട്ടിലേക്ക് മടങ്ങിയിരുന്ന സ്ത്രീകളടക്കമുള്ളവരാണ് ഇതോടെ വലഞ്ഞത്. ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും രാത്രി ഏഴരയ്ക്കു ചേർത്തലയ്ക്കുള്ള ഓർഡിനറി ബസ് പോയിക്കഴിഞ്ഞാൽ ഒൻപതിനാണ് ഇപ്പോൾ ബസുള്ളത്. എട്ട് മണിയുടെ ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞു പുറത്തിറങ്ങുന്നവർ പിന്നീട് ഒരു മണിക്കൂറോളം ബസ് കാത്തുനിൽക്കണം. ഇതിനിടയിൽ എത്തുന്ന ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളിൽ അധികതുക നൽകി യാത്ര ചെയ്താൽ ഇവർക്ക് ഇറങ്ങേണ്ട സ്റ്റോപ്പുകളിൽ ബസ് നിർത്തുകയും ഇല്ല. ഇതോടെ പ്രധാന ബസ് സ്റ്റോപ്പുകളിൽ ഇറങ്ങി വീണ്ടും ഓട്ടോറിക്ഷ വിളിച്ച് വീട്ടിലെത്തേണ്ട ഗതികേടിലാണ് യാത്രക്കാർ.
കുടുംബം പുലർത്താൻ ചെറിയ ശമ്പളത്തിന് ജോലിയെടുക്കുന്ന തങ്ങൾക്ക് ബസ് യാത്രാക്കൂലി ഇനത്തിൽ നല്ലൊരു തുക എല്ലാമാസവും നഷ്ടപ്പെടുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.ആലപ്പുഴ നഗരത്തിൽ നിന്നും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് കലവൂർ വരെ മാത്രമാണ് സർവീസ് ഉള്ളത്. കലവൂർ നിന്ന് ചേർത്തലയ്ക്കും അതിനപ്പുറത്തേക്കും യാത്ര ചെയ്യേണ്ടവർക്കു കെഎസ്ആർടിസി സർവീസുകൾ മാത്രമാണ് ആശ്രയം. ബസ് സർവീസുകൾ നിരന്തരം വെട്ടിക്കുറയ്ക്കുന്നതിനെതിരെ യാത്രക്കാർ പി.പി ചിത്തരഞ്ജൻ എംഎൽഎയ്ക്കും കെഎസ്ആർടിസി അധികൃതർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.