തനിയെ നീങ്ങിയ വാനിനും കാനയ്ക്കും ഇടയിൽക്കുടുങ്ങി യുവാവിനു ദാരുണാന്ത്യം
Mail This Article
മൂവാറ്റുപുഴ∙ തനിയെ മുന്നോട്ടു നീങ്ങിയ വാൻ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ യുവാവ് ചക്രങ്ങൾക്കും കാനയ്ക്കും ഇടയിൽ കുടുങ്ങി മരിച്ചു. വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ സജിയുടെയും സിന്ധുവിന്റെയും മകൻ നന്ദുവാണു (19) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12 നു നന്ദുവിന്റെ കുന്നയ്ക്കാലിൽ ഉള്ള വീടിനു സമീപമായിരുന്നു അപകടം. നന്ദുവിന്റെ ജ്യേഷ്ഠൻ അനന്തുവിന്റേതാണു വാൻ.
ബൈക്ക് അപകടത്തിൽ പരുക്കേറ്റ അനന്തു ചികിത്സയിലാണ്. ഇതുമൂലം വാനിലെ സ്റ്റിക്കൽ വർക്കുകൾ നടത്താൻ നന്ദുവിനെ ചുമതലപ്പെടുത്തിയിരുന്നു. സ്റ്റിക്കർ വർക്കിനു ശേഷം വീടിനു സമീപത്തെ പറമ്പിൽ വാഹനം പാർക്ക് ചെയ്തു നന്ദു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. പാർക്ക് ചെയ്ത വാഹനം മുന്നോട്ടു നീങ്ങുന്നതു കണ്ട് ഓടിയെത്തിയ നന്ദു മുന്നിലെ വാതിൽ തുറന്നു നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു.
സമീപത്തെ കാനയിലേക്കു നന്ദു വീണതിനു പിന്നാലെ വാഹനത്തിന്റെ മുന്നിലെ ചക്രങ്ങളും കാനയിൽ കുടുങ്ങി. ഇതോടെ ചക്രത്തിനും കാനയ്ക്കും ഇടയിൽ നന്ദു കുടുങ്ങി. മണ്ണുമാന്തി യന്ത്രം എത്തിച്ചാണു വാഹനം നീക്കി നന്ദുവിനെ പുറത്തെടുത്തത്. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. അമ്മ സിന്ധു വിദേശത്താണ്. അമ്മ വന്നതിനു ശേഷമായിരിക്കും സംസ്കാരം.