റോഡ് തകർന്നിട്ട് രണ്ടര വർഷം; അനങ്ങാതെ അധികൃതർ
Mail This Article
വണ്ണപ്പുറം∙ തകർന്നുകിടക്കുന്ന ഒടിയപാറ മുള്ളൻകുത്തി സിഎസ്ഐ പള്ളി റോഡ് നന്നാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഇരുനൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡ് പൂർണമായും തകർന്നിട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല.റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ചു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ഉൾപ്പെടെ ഒട്ടേറെ തവണ ബോധ്യപ്പെടുത്തിയെങ്കിലും ഇവർ പരസ്പരം പഴിചാരുന്ന സ്ഥിതിയാണ്. വണ്ണപ്പുറം പഞ്ചായത്തിലെ 10, 12, 16 വാർഡുകളിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. പ്രായമായവരും രോഗികളും ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡിലൂടെ ടാക്സി വാഹനങ്ങൾ പോലും വിളിച്ചാൽ വരാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.
6 സ്കൂളുകളിലെ സ്കൂൾ ബസുകൾ കടന്നുപോകുന്ന ഇവിടെ വലിയ അപകട സാധ്യതയാണ് നിലനിൽക്കുന്നത്. കരാറുകാർ ഏറ്റെടുക്കാത്തതാണ് പണി വൈകാൻ താമസമെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും രാഷ്ട്രീയക്കാരുടെ ഇടപെടലിനെ തുടർന്നാണ് ഇവർ പണി ഏറ്റെടുക്കാൻ വൈകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സമര സമിതി രൂപീകരിക്കുകയും റോഡ് ഉപരോധിക്കുകയും ആയിരുന്നു. ഇനിയും അധികാരികൾ മൗനം തുടർന്നാൽ പഞ്ചായത്തിനു മുൻപിൽ നിരാഹാര സമരം ആരംഭിക്കുമെന്നു സമരസമിതി കൺവീനർ കെ.സി.രാജു പറഞ്ഞു.