ബസ് കാത്തിരിപ്പുകേന്ദ്രവും വൈദ്യുത പോസ്റ്റും ലോറി ഇടിച്ചുതകർന്നു
Mail This Article
കോതനല്ലൂർ ∙ ബസ് കാത്തിരിപ്പു കേന്ദ്രവും വൈദ്യുത പോസ്റ്റും ലൈനുകളും തകർത്ത് ലോറിയുടെ മരണപ്പാച്ചിൽ. വാഹനങ്ങൾ പലതും അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിർത്താതെ പോയ ലോറി നാട്ടുകാർ പിന്തുടർന്നു തടഞ്ഞ് ഡ്രൈവറെ പൊലീസിന് കൈമാറി. തമിഴ്നാട് പെന്നാഗ്രാം മുതപനയാട് സ്ട്രീറ്റിൽ സെന്തിൽ കുമാറിനെ (54) ആണ് കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി 9.30നാണ് അപകടങ്ങൾ. കോട്ടയം ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന ലോറി ആദ്യം നമ്പ്യാകുളത്തെ ബസ് കാത്തിരിപ്പു കേന്ദ്രം ഇടിച്ചുതകർത്തു. നിർത്താതെ പോയ ലോറി കോതനല്ലൂർ ടൗണിൽ വൈദ്യുത പോസ്റ്റും ലൈനുകളും തകർത്തു.
പോസ്റ്റും ലൈനും റോഡിലേക്കു വീണെങ്കിലും ആളുകൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പിന്നീട് അമിതവേഗത്തിൽ പാഞ്ഞ ലോറി കുറുപ്പന്തറ ടൗണിൽനിന്നു തോട്ടുവ റോഡിലൂടെ പായുകയായിരുന്നു. നിർത്താതെ പോയ ലോറിയെ പിന്തുടർന്ന നാട്ടുകാർ ജറീക്കോ പ്രാർഥനാലയത്തിനു സമീപം ലോറി തടഞ്ഞ് ഡ്രൈവറെ തടഞ്ഞുവച്ചു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിൽ കാലുറയ്ക്കാത്ത രീതിയിലായിരുന്നു ഡ്രൈവറെന്നു പൊലീസ് പറഞ്ഞു.ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. കോതനല്ലൂരിലും പരിസര പ്രദേശങ്ങളിലും രാത്രി പൂർണമായി വൈദ്യുതി മുടങ്ങി. എതിർദിശയിൽ വന്ന വാഹനയാത്രക്കാർ ലോറിക്കടിയിൽ പെടാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നു നാട്ടുകാർ പറഞ്ഞു.