കാർ കുളത്തിലേക്കു മറിഞ്ഞു; ആദ്യം ഒന്നു പകച്ചു, പിന്നെ രക്ഷകനായി നൗബിൻ
Mail This Article
വൈക്കം ∙ വിനോദയാത്രയ്ക്കു വീട്ടിൽ നിന്ന് ഇറങ്ങിയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുളത്തിലേക്കു തലകീഴായി മറിഞ്ഞു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 4ന് ആയിരുന്നു അപകടം.
വൈക്കം മറവൻതുരുത്ത് ഗുരുകൃപ റോഡിൽ പാറപ്പുറം നൗബിൻ (30), ഭാര്യ ഷഹനാസ് (26), മക്കൾ നൂഹമറിയം (4), നിഹമറിയം (2) എന്നിവർ സഞ്ചരിച്ച കാർ മണിയശേരി ക്ഷേത്രത്തിനു സമീപം മുട്ടത്തു കുളത്തിലേക്കാണു മറിഞ്ഞത്.
നൗബിൻ ആണ് കാർ ഓടിച്ചിരുന്നത്. വീട്ടിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെയാണ് അപകടം നടന്നത്. ഇവിടെ ഇതിനു മുൻപ് 2 കാർ, ഒരു ടിപ്പർ ലോറി, ഒരു ബൈക്ക് എന്നിവ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. കുളത്തിനു സംരക്ഷണ ഭിത്തി നിർമിച്ച് അപകടം ഒഴിവാക്കാൻ നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം. 8 മണിയോടെ ക്രെയിൻ എത്തിച്ചാണ് കുളത്തിൽ നിന്നു കാർ കയറ്റിയത്.
ആദ്യം ഒന്നു പകച്ചു, പിന്നെ രക്ഷകനായി നൗബിൻ
നൗബിന്റെ അവസരോചിതമായ ഇടപെടലിലാണ് ഭാര്യയുടെയും 2 കുട്ടികളുടെയും ജീവൻ രക്ഷിക്കാനായത്. ആലപ്പുഴയിലുള്ള വീട്ടുകാരുമായി മൂന്നാറിലേക്ക് വിനോദയാത്ര പോകാനായി പുലർച്ചെ മറവൻതുരുത്തിലുള്ള ഭാര്യയുടെ വീട്ടിൽ നിന്നാണ് കാറിൽ പുറപ്പെട്ടു. വീതി കുറഞ്ഞ റോഡിൽ വളവ് തിരിക്കുന്നതിനിടെ റോഡിന്റെ തിട്ട ഇടിഞ്ഞ് കുളത്തിലേക്കു തലകീഴായി മറിയുകയായിരുന്നു.
പെട്ടെന്നു ഡോർ തുറക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ആദ്യം എന്തുചെയ്യണം എന്നറിയാതെ പകച്ചുപോയി. ഇതിനിടെ കാറിന്റെ ഉള്ളിലേക്കു വെള്ളം ഇരച്ചുകയറി. നിമിഷങ്ങൾക്കുള്ളിൽ ഡോറിന്റെ ഗ്ലാസ് താഴ്ത്തിയിരുന്ന വിടവിലൂടെ പുറത്തിറങ്ങി ഭാര്യയെയും രണ്ട് കുട്ടികളെയും സുരക്ഷിതമായി കരയിൽ എത്തിക്കുകയായിരുന്നു.
സമീപത്ത് വീടുകൾ ഉണ്ടായിരുന്നെങ്കിലും അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. നൗബിൻ പറയുമ്പോഴാണ് വീട്ടുകാർ അപകടം അറിഞ്ഞത്. കുളത്തിൽ വെള്ളം കുറവായതും കാറിന്റെ ഗ്ലാസ് താഴ്ത്തി ഇട്ടിരുന്നതുമാണ് രക്ഷയായതെന്ന് നൗബിൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ കൈക്കു പരുക്കേറ്റ നൗബിൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.