സുരക്ഷയില്ലാതെ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് കവാടം
Mail This Article
റാന്നി ∙ കോടികൾ ചെലവഴിച്ച് കോന്നി–പ്ലാച്ചേരി പാത വികസിപ്പിച്ചിട്ടും സുരക്ഷാ സംവിധാനമില്ലാതെ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് കവാടം. അപകടക്കെണി ഒഴിവാക്കാൻ കെഎസ്ടിപിയും കരാർ കമ്പനിയും നടപടി സ്വീകരിക്കുന്നില്ല. പുനലൂർ–മൂവാറ്റുപുഴ പാതയിൽ നിന്ന് ഇട്ടിയപ്പാറ സ്റ്റാൻഡിലേക്കു ബസുകൾ കയറുന്ന റോഡിനു മുന്നിലാണ് സുരക്ഷയൊരുക്കാത്തത്. 3 റോഡുകൾ സന്ധിക്കുന്ന ജംക്‌ഷനാണിത്. ബസ് സ്റ്റാൻഡെന്ന് സൂചന നൽകുന്ന ബോർഡുകളൊന്നും റോഡിൽ സ്ഥാപിച്ചിട്ടില്ല. ഇത് അപകടങ്ങൾക്കിടയാക്കുന്നു.
പിന്നാലെയെത്തുന്ന വാഹനങ്ങൾ ബസുകളെ മറി കടക്കാൻ ശ്രമിക്കുമ്പോഴാണ് അവ സ്റ്റാൻഡിലേക്കു തിരിയുന്നത്. പിന്നിലെത്തുന്ന വാഹന യാത്രക്കാർ ബസുകളിലിടിച്ച് അപകടത്തിൽപെടുകയാണ്. ഇത്തരത്തിൽ ഒട്ടേറെ അപകടങ്ങൾക്ക് ഇവിടം വേദിയായിട്ടുണ്ട്. ബസ് സ്റ്റാൻഡിലേക്കെത്തുന്നതും പുറത്തേക്കിറങ്ങുന്നതുമായ കാൽനട യാത്രക്കാർക്കു പാത മുറിച്ചു കടക്കുന്നതിന് സീബ്രാ ലൈൻ ഇവിടെ സ്ഥാപിച്ചിട്ടില്ല. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾക്കു മുന്നിൽ നിന്ന് കാൽനടക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെടുന്നത്.
വാഹനങ്ങൾ വേഗം കുറച്ചു പോകണമെന്ന് ചൂണ്ടിക്കാട്ടുന്ന ബോർഡുകളൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇതുമൂലം പുറംനാടുകളിൽ നിന്നെത്തുന്ന ഡ്രൈവർമാർ വേഗം നിയന്ത്രിക്കാൻ തയാറാകുന്നില്ല. കെഎസ്ടിപി ഇടപെട്ട് ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ അപകടങ്ങളുടെ എണ്ണം ഇനിയും വർധിക്കും.