ADVERTISEMENT

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി നടി റോഷ്ന ആൻ റോയ്. മലപ്പുറത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ യദുവിൽ നിന്നു തനിക്കും മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്ന പറയുന്നു. നടുറോഡിൽ സഥിരം റോക്കി ഭായ് കളിയാണ്. മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ അദ്ഭുതമില്ലെന്നും ദുരനുഭവം പങ്കുവച്ചുകൊണ്ട് റോഷ്ന വ്യക്തമാക്കി. 

റോഷ്നയുടെ വാക്കുകൾ: 

‘‘ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ  നിൽക്കുന്നില്ല. പക്ഷേ, കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ. അതുപോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന്  കിട്ടിയിട്ടുള്ളത്. എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക്. ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി. കൂടെ സ്ഥലം എംവിഡി യും. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നതും. 

ഈ ഒരു വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത്. മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ എല്ലാവരും വിഡിയോയിൽ കണ്ടിട്ടുമുണ്ടാകും. എനിക്കും പറയാനുണ്ട് ചില കാര്യങ്ങൾ. മലപ്പുറത്തു നിന്ന് എറണാകുളത്തേക്ക്  ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്റെ സഹോദരനും. കുന്ദംകുളം റൂട്ടിൽ അറ്റകുറ്റപ്പണികളിൽ ആയിരുന്നതിനു കൊണ്ട്  ഒരു വണ്ടിക്ക് ജസ്റ്റ് പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ. സ്ലോ മൂവിങ് ആയിരുന്നു . ഇതേ കെഎസ്ആർടിസി ബസ് വളരെ വേഗത്തിൽ പല വണ്ടികളെയും മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പുറകിൽ കിടന്ന് ഹോൺ മുഴക്കിക്കൊണ്ടിരിക്കുകയും ചെയ്തു. പോകാൻ സൈഡ് കൊടുക്കാൻ പോലും സൈഡ് ഉണ്ടായിരുന്നില്ല. എന്നിട്ടും ഇയാൾ  ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വണ്ടി എടുത്തു മുന്നോട്ടു പോയി. ഞാൻ വണ്ടി നിർത്തി സൈഡ് ആക്കിയെങ്കിലും സ്ലോ മൂവിങ് ആയ സ്ഥലം ആയതുകൊണ്ട് വീണ്ടും ഈ കെഎസ്ആർടിസിക്ക് പുറകിൽ തന്നെ എത്തി. 

ഒരു രീതിയിലും സൈഡ് ഇല്ലാത്ത ഏരിയ. അപകട മേഖല പതുക്കെ പോകുക എന്ന മുന്നറിയിപ്പു ബോർഡുകൾ എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് കെഎസ്ആർടിസി ബസുകാർ. ഞാനും വാശി ആയി. അദ്ദേഹം എന്റെ പുറകിൽ കിടന്നു ഹോൺ മുഴക്കിയ പോലെ ഞാനും നല്ല രീതിയിൽ ഹോൺ അടിച്ചു. വളരെ വേഗത്തിൽ എനിക്കു മറുപടി കിട്ടി. അദ്ദേഹം നടുറോഡിൽ വണ്ടി നിർത്തി. അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ റോക്കി ഭായി കളിക്കാൻ ഇറങ്ങി വന്നു. അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും. ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു. ഷോ കാണിച്ച് അയാൾ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത്. ഞങ്ങൾക്ക് ഇയാൾ സംസാരിച്ചതിന്റെ അമർഷം കുറച്ചൊന്നുമായിരുന്നില്ല. 

കെഎസ്ആർടിസി കുറച്ച് കഴിഞ്ഞപ്പോൾ ആളുകളെ കയറ്റാൻ സൈഡ് ആക്കി. ഞങ്ങൾ. മുന്നോട്ട് പോരുകയും ചെയ്തു. അപ്പോഴാണ് എംവിഡിയെ കണ്ടത് .. ഞാൻ വണ്ടി സൈഡ് ആക്കി കാര്യങ്ങൾ വിശദമായി അവരോട് പറഞ്ഞു. അകലെ നിന്ന് കെഎസ്ആർടിസി ബസ് വരുന്നുണ്ടായിരുന്നു. ഞാൻ പൊലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവർ വീണ്ടും വണ്ടി അവിടെ നിർത്തി. അവിടെയും കുറെ നാടകം കളിച്ചു ഇയാൾ. പൊലീസുകാർ സംസാരിച്ചു സോൾവ് ചെയ്തു വിട്ടെങ്കിലും ഇയാൾ ഹീറോ ആയിരുന്നു. ഞാൻ   വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓർത്ത്. 

തിരുവനന്തപുരം വണ്ടി ആയത് കൊണ്ട് ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ കെഎസ്ആർടിസി ബസ്സിനു പുറകിൽ ഒരു നമ്പർ ഉണ്ട്, അവിടേക്ക് വിളിച്ചു പരാതി കൊടുക്കാൻ പറഞ്ഞു. ഞാൻ ആ ബസ്സിന്റെ ഫോട്ടോ എടുത്ത് വച്ചിരുന്നു. അത് വച്ച് നമ്പർ നോക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിലില്ല. ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് സഹായമായി. മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു അദ്ഭുതവും ഇല്ല. 

സ്ഥിരം റോക്കി ഭായി ആണ് പുള്ളി.  ഇങ്ങനെ കെഎസ്ആർടിസി ഡ്രൈവർ ആയത് കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ്. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കുറച്ച് നാളുകൾക്ക് മുൻപ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും, ഓർമിപ്പിക്കാൻ വേണ്ടി കൂടി ആണ് ഞാൻ  ഇവിടെ പോസ്റ്റ് ഇടുന്നത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു വെറുതെ ആരും കെഎസ്ആർടിസി ബസിന്റെ ഫോട്ടോ എടുത്തു വയ്ക്കില്ലല്ലോ.’’

English Summary:

Actress Roshna Ann Roy against KSRTC driver Yedu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com