വിടരും മുൻപെ കൊഴിഞ്ഞ വസന്തം! സംഗീതസംവിധായകൻ പ്രവീൺ കുമാറിന് വിട
Mail This Article
തമിഴിലെ യുവസംഗീതസംവിധായകൻ പ്രവീൺ കുമാർ (28) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതോടെ ബുധനാഴ്ച മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വ്യഴാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചു. ബന്ധുക്കൾ പ്രവീണിന്റെ വിയോഗവിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
പ്രവീണിന്‍റെ ആരോഗ്യ പ്രശ്നം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വ്യാഴാഴ്ച രാവിലെ തന്നെ ഭൗതിക ശരീരം ബന്ധുക്കൾക്കു വിട്ടുനൽകിയിരുന്നു. വൈകിട്ടോടെ മൃതദേഹം സംസ്കരിച്ചു. പ്രവീണിന്റെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാ സംഗീതരംഗത്തെ ദുഃഖത്തിലാഴ്ത്തി. പ്രവീണിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം അറിയിച്ചു.
എല്‍ടിടിഇ നേതാവ് പുലി പ്രഭാകരന്‍റെ ആദ്യകാല ജീവിതം പറയുന്ന ‘മേധഗു’ എന്ന ചിത്രത്തിനു സംഗീതം നല്‍കിയാണ് പ്രവീൺ കുമാർ ശ്രദ്ധേയനായത്. 2021ല്‍ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം നിയമ പ്രശ്നങ്ങളാല്‍ തിയറ്ററില്‍ റിലീസ് ചെയ്തിരുന്നില്ല. തുടര്‍ന്ന് ബിഎസ് വാല്യൂ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ‘രാക്കഥൻ’ ആണ് പ്രവീണിന്റെ ശ്രദ്ധേയമായ മറ്റൊരു ചിത്രം.