പോക്സോ കേസ് അതിജീവിത കിടപ്പുമുറിയിൽ മരിച്ചനിലയിൽ; കഴുത്തിൽ ബെൽറ്റ് മുറുകിയ നിലയിലെന്ന് പൊലീസ്
Mail This Article
കട്ടപ്പന ∙ ഇരട്ടയാറിൽ പതിനെട്ടുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കഴുത്തിൽ ബെൽറ്റ് മുറുകിയ നിലയിലാണു മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല. പോക്സോ കേസിലെ അതിജീവിതയാണു പെൺകുട്ടി. 2022ൽ റജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്നലെ രാവിലെ പത്തരയോടെ അമ്മ വിളിച്ചുണർത്താൻ എത്തിയപ്പോഴാണു മരിച്ചനിലയിൽ കണ്ടത്. പാന്റ്സും ടീ ഷർട്ടുമായിരുന്നു വേഷം. മുണ്ട് ധരിക്കുമ്പോൾ ഉപയോഗിക്കുന്ന രീതിയിലുള്ള ബെൽറ്റ് പലതവണ കഴുത്തിൽ ചുറ്റിയശേഷം ലോക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണു പെൺകുട്ടി കഴിഞ്ഞിരുന്നത്. ഇവരെല്ലാം വീട്ടിലുണ്ടായിരുന്നെങ്കിലും പത്തരയോടെയാണു മരണവിവരം അറിഞ്ഞത്.
ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പി പി.വി.ബേബി, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ആർ.ബിജു, കട്ടപ്പന എസ്എച്ച്ഒ എൻ.സുരേഷ്‌കുമാർ എന്നിവരുൾപ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി.