ഗുണ്ടയാകുമോ? സാധ്യതാലിസ്റ്റിൽ 648 പേർ
Mail This Article
തിരുവനന്തപുരം ∙ തല്ലുകേസിൽപെട്ടവരിൽ ഭാവിയിൽ ഗുണ്ടകളാകാൻ സാധ്യതയുള്ളവരെന്നു കണ്ടെത്തി പൊലീസ് തയാറാക്കിയ പട്ടികയിൽ സംസ്ഥാനത്ത് 648 പേർ. രണ്ടോ മൂന്നോ അടിപിടി കേസുകളിൽപെടുകയും ക്രിമിനൽ മനോഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ നിരീക്ഷിച്ചാണ് 4 മാസത്തിനിടെ ഈ ലിസ്റ്റ് തയാറാക്കിയത്. നിരീക്ഷിക്കേണ്ടവരും ഭാവിയിൽ ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനത്തിലേക്കിറങ്ങാൻ സാധ്യതയുള്ളവരുമാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം.
2022ൽ 303 പേരായിരുന്നു ഈ പട്ടികയിൽ. 2023ൽ 262 പേരായി കുറഞ്ഞെങ്കിലും 2024 ആദ്യത്തെ 4 മാസം തന്നെ 648 ആയി ഉയർന്നു. 2024 ലെ ആദ്യ 4 മാസം 3 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരിൽ അക്രമസ്വഭാവം തുടരുന്നവരെന്നു കണ്ടെത്തിയ 4627 പേരെ 2 വർഷം നല്ലനടപ്പ് വ്യവസ്ഥയിൽ ജാമ്യത്തിൽ വിട്ടിട്ടുണ്ട്. 2 വർഷ കാലയളവിൽ ഇവർ ക്രമസമാധാനത്തെ ബാധിക്കുന്ന തല്ലോ തർക്കമോ ഉണ്ടാക്കിയാൽ 2 വർഷം തടവു ശിക്ഷ വരെ കിട്ടും. പൊലീസ് നൽകിയ 6204 പേരുകളിൽ ആർഡിഒമാരുടെ പരിശോധനയ്ക്കു ശേഷമുള്ള സംഖ്യയാണ് 4627.