ADVERTISEMENT

കോഴിക്കോട് ∙ താമരശ്ശേരി ഗവ. ആശുപത്രിയിൽനിന്നു വേണ്ടത്ര പരിചരണം ലഭിക്കാത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടികൾ വൈകുന്നു. പുതുപ്പാടി സ്വദേശി ബിന്ദുവിന്റെ പരാതിയിൽ കഴിഞ്ഞ 19ന് അഡിഷനൽ ഡിഎംഒ ഡോ.ടി.മോഹൻദാസിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതി താമരശ്ശേരി ഗവ. ആശുപത്രിയിലെത്തി അന്വേഷണം നടത്തിയതാണ്.

ഗർഭകാല ശുശ്രൂഷ മുതൽ കുഞ്ഞു മരിച്ചതു വരെയുള്ള മുഴുവൻ മെഡിക്കൽ രേഖകളും ബിന്ദുവും ഭർത്താവ് കെ.ടി.ഗിരീഷും അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാക്കിയതാണ്. പ്രസവവേദനയുമായി ബിന്ദു ആശുപത്രിയിലെത്തിയപ്പോൾ കുട്ടി തല തിരിഞ്ഞ് കാലു പുറത്തേക്കു വന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയ നടത്താൻ അനസ്തെറ്റിസ്റ്റില്ലെന്നു പറഞ്ഞു കുഞ്ഞിനെ ഗർഭപാത്രത്തിലേക്കു തന്നെ അമർത്തി വച്ചു ബിന്ദുവിന്റെ പാവാട കീറി മുറുക്കി കെട്ടി മെഡിക്കൽ കോളജിലേക്ക് അയച്ചെന്നാണ് പരാതി.

മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് സ്വാഭാവിക പ്രസവത്തിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച കുഞ്ഞിനെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. 4 മാസത്തിനു ശേഷം കുഞ്ഞു മരിക്കുകയും ചെയ്തു.

സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായ ജാഗ്രത കുറവും വീഴ്ചയുമെല്ലാം വ്യക്തമാക്കി ഡിഎംഒ കഴിഞ്ഞ 7ന് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയതാണ്. റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിനു കൈമാറുമെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും പറയുന്നത്. 10 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് തുടർ നടപടികൾ കാത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലാണുള്ളത്.

English Summary:

New born baby dies due to negligence- Delay in Medical inquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com