‘മുസ്ലിം വളർച്ച’ രാഷ്ട്രീയത്തിലും?
Mail This Article
സുപ്രീം കോടതിയുടെ വിധികൾക്കു സാധാരണജനം വലിയ വിലകൽപിക്കാറുണ്ട്. അവ നടപ്പായാൽ നാടും അതിന്റെ രീതികളും തങ്ങളുടെ ജീവിതവും നന്നാകുമെന്ന വിശ്വാസം അതിനൊരു കാരണമാണ്. അതേതരം വിലകൽപിക്കലും വിശ്വാസവും രാഷ്ട്രീയക്കാർക്കുണ്ടോയെന്നു സംശയിക്കാൻ പ്രേരിപ്പിക്കുന്ന ധാരാളം ഉദാഹരണങ്ങളുണ്ട്. അതിലൊന്നാണ് 2017 ജനുവരി രണ്ടിന് അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂർ അധ്യക്ഷനായ ഏഴംഗ ഭരണഘടനാബെഞ്ചിലെ ഭൂരിപക്ഷം പേർ നൽകിയ വിധി. മതവും ജാതിയും നിറവും ഭാഷയുമൊക്കെ പറഞ്ഞ് വോട്ടു പിടിക്കുന്നതു തടയാൻ ജനപ്രാതിനിധ്യ നിയമത്തിലുള്ള 123(3) വകുപ്പ് വ്യാഖ്യാനിച്ച് കോടതി പറഞ്ഞത് ഇങ്ങനെയാണ്: ∙ സ്‌ഥാനാർഥികളുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും പറഞ്ഞു വോട്ടുപിടിക്കുന്നതും തിരഞ്ഞെടുപ്പു റദ്ദാക്കപ്പെടാൻ തക്കതായ തെറ്റായ നടപടിയാണ്. ∙ നിയമസഭയിലേക്കും പാർലമെന്റിലേക്കും മറ്റു ഭരണസംവിധാനങ്ങളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകൾ മതനിരപേക്ഷ പ്രക്രിയകളായിരിക്കണം. ∙ ഭരണകൂടത്തിന്റെ സ്വഭാവം മതനിരപേക്ഷമാണ്. അതിന് ഏതെങ്കിലും മതത്തിന്റെയോ മതവിഭാഗത്തിന്റെയോ ഭാഗമായിരിക്കാനാവില്ല. മതത്തെയും ഭരണാധികാരത്തെയും കൂട്ടിക്കുഴയ്‌ക്കാൻ ഭരണഘടന അനുവദിക്കുന്നില്ല. മറിച്ചുള്ള നടപടികൾ ഭരണഘടനയുടെ ധാർമികതയ്ക്കു വിരുദ്ധമാണ്.