ADVERTISEMENT

ഹൈദാരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ സൺറൈസേഴ്സ് ഹൈദരാബാദ് തോൽപിച്ചപ്പോൾ, ഗാലറിയിൽ തുള്ളിച്ചാടി ടീം ഉടമ കാവ്യ മാരൻ. അവസാന പന്തിൽ ഹൈദരാബാദ് പേസർ ഭുവനേശ്വർ കുമാർ കളി ജയിപ്പിച്ചപ്പോൾ കസേരയിൽനിന്ന് എഴുന്നേറ്റ കാവ്യ സന്തോഷത്തിൽ തുള്ളിച്ചാടുകയായിരുന്നു. കൈവിട്ടെന്നു തോന്നിച്ച ഘട്ടത്തിൽ ഗാലറിയിൽ അസ്വസ്ഥതയോടെ മത്സരം കണ്ട കാവ്യ, അവസാന മിനിറ്റിൽ കളി മാറിയപ്പോൾ ഹാപ്പിയായി.

ഹൈദരാബാദിന്റെ വിജയം ആഘോഷിക്കുന്ന കാവ്യയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. അവസാന ഓവറിൽ കളിയുടെ ഗതി മാറ്റിയ ഭുവനേശ്വര്‍ കുമാറാണു മത്സരത്തിലെ താരം. നാല് ഓവറുകൾ പന്തെറിഞ്ഞ ഭുവനേശ്വർ 41 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. തോൽവിയോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ റോയൽസ് ഇനിയും കാത്തിരിക്കേണ്ടിവരും. 16 പോയിന്റുള്ള രാജസ്ഥാനാണ് പോയിന്റ് പട്ടികയിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത്.

സ്കോർ: ഹൈദരാബാദ്– 20 ഓവറിൽ 3ന് 201. രാജസ്ഥാൻ– 20 ഓവറിൽ 7ന് 200. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനെ തുടക്കത്തിൽ വിറപ്പിച്ചതും ഭുവനേശ്വർ തന്നെയാണ്. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ ജോസ് ബട‌്‍ലറെ (0) പുറത്താക്കിയ പേസർ 3 പന്തുകൾക്കുശേഷം ക്യാപ്റ്റൻ സഞ്ജു സാംസണിനെയും (0) ക്ലീൻ ബോൾ‌‍ഡാക്കി. എന്നാൽ യശസ്വി ജയ്സ്വാളും (67) റിയാൻ പരാഗും (77) ചേർന്നുള്ള 135 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് രാജസ്ഥാനെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു.

ഡെത്ത് ഓവറിനു മുൻപ് ഇരുവരും പുറത്തായെങ്കിലും 6 വിക്കറ്റുകൾ ശേഷിക്കെ അവസാന 3 ഓവറിൽ 27 റൺസ് മാത്രമായിരുന്നു വിജയലക്ഷ്യം. എന്നാൽ 18–ാം ഓവറിൽ ടി.നടരാജനും 19–ാം ഓവറിൽ പാറ്റ് കമിൻസും 7 റൺസ് വീതം മാത്രം വഴങ്ങിയതോടെ മത്സരം വീണ്ടും ആവേശകരമായി. 13 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ഒരു പന്തിൽ 2 റൺസ് എന്ന നിലയിലേക്ക് വിജയലക്ഷ്യമെത്തിച്ചതോടെ രാജസ്ഥാൻ ആരാധകർ ജയമുറപ്പിച്ചിരുന്നു. എന്നാൽ അവസാന പന്തിൽ റോവ്‌മാൻ പവലിനെ വിക്കറ്റിനു മുൻപിൽ കുരുക്കി ഭുവനേശ്വർ ഹൈദരബാദിന് അവിശ്വസനീയ ജയം സമ്മാനിച്ചു.

English Summary:

Bhuvneshwar Kumar's Last-Ball Wicket, Kavya Maran's Reaction Breaks Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com