കൊൽക്കത്തയോട് 24 റൺസിന് തോറ്റ് മുംബൈ ഇന്ത്യൻസ്; പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചു
Mail This Article
മുംബൈ∙ മുംബൈയിൽനിന്നേറ്റ പ്രഹരത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം. മിച്ചൽ സ്റ്റാർക്ക്, വരുൺ ചക്രവർത്തി, സുനിൻ നരെയ്ൻ എന്നിവരടങ്ങിയ ബോളിങ് നിരയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസിനെ 24 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തോൽപ്പിച്ചത്. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റു ചെയ്ത മുംബൈയുടെ ഇന്നിങ്സ് 18.5 ഓവറിൽ 145 റൺസിൽ അവസാനിച്ചു.
അർധസെഞ്ചറി നേടിയ സൂര്യകുമാർ യാദവ് (35 പന്തിൽ 56) മാത്രമാണ് മുംബൈ നിരയിൽ പൊരുതിയത്. കൊൽക്കത്തയ്ക്കായി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴത്തി. ഐപിഎലിൽ മുംബൈയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. ഇതോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത, 14 പോയിന്റുമായി ലീഡുയർത്തി.
മറുപടി ബാറ്റിങ്ങിൽ, പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ മുംബൈയുടെ ആദ്യ മൂന്നു വിക്കറ്റുകൾ വീണു. ഇഷാൻ കിഷൻ (7 പന്തിൽ 13), രോഹിത് ശർമ (12 പന്തിൽ 11), നമൻ ധിർ (11 പന്തിൽ 11) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ആറ് ഓവറിനുള്ളിൽ വീണത്. പിന്നീട് നാലാം വിക്കറ്റിൽ സൂര്യകുമാർ– തിലക് വർമ സഖ്യം ഒന്നിച്ചെങ്കിലും അധികം വൈകാതെ തിലകും (6 പന്തിൽ 4) പുറത്തായി.
ഒരുവശത്ത് സൂര്യകുമാർ നിന്നു പൊരുതിയപ്പോൾ മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. 16–ാം ഓവറിൽ സൂര്യ വീണതോടെ ആദ്യ പ്രതീക്ഷയും അസ്തമിച്ചു. നേഹൽ വധേര (11 പന്തിൽ 6), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (3 പന്തിൽ 1), ജെറാൾഡ് കോട്ട്സെ (6 പന്തിൽ 8), പീയുഷ് ചൗള (പൂജ്യം) എന്നിവർക്കാർക്കും തിളങ്ങാനായില്ല. ടിം ഡേവിഡ് (20 പന്തിൽ 24) മാത്രമാണ് അൽപമെങ്കിലും പ്രതീക്ഷ നൽകിയത്. അവസാന ഓവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് മുംബൈയുടെ പതനം അതിവേഗത്തിലാക്കിയത്.
∙ പേസ് കെണി
ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 19.5 ഓവറിൽ 169 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ നുവാൻ തുഷാര, ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഒരു വിക്കറ്റ് വീഴ്ത്തിയ പീയൂഷ് ചൗള എന്നിവരടങ്ങിയ മുംബൈ ബോളിങ് നിരയാണ് കൊൽക്കത്ത ഇന്നിങ്സിന്റെ നട്ടെല്ലൊടിച്ചത്. വെങ്കടേഷ് അയ്യർ (52 പന്തിൽ 70), മനീഷ് പാണ്ഡേ (31 പന്തിൽ 42) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇവരെ കൂടാതെ അംഗൃഷ് രഘുവംശി (6 പന്തിൽ 13) മാത്രമാണ് രണ്ടക്കം കടന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ആദ്യ ഓവറിൽ തന്നെ പ്രഹരമേറ്റു. നാലാം പന്തിൽ ഓപ്പണർ ഫിൽ സോൾട്ട് (3 പന്തിൽ 5) പുറത്തായി. നുവാൻ തുഷാരയാണ് സോൾട്ടിനെ തിലക് വർമയുടെ കൈകളിൽ എത്തിച്ചത്. ഏഴ് ഓവർ പൂർത്തിയാകും മുൻപു തന്നെ നാല് വിക്കറ്റ് കൂടി നഷ്ടപ്പെട്ടതോടെ കൊൽക്കത്ത തകർന്നു. അംഗൃഷ് രഘുവംശി (6 പന്തിൽ 13), ശ്രേയസ് അയ്യർ (4 പന്തിൽ 6), സുനിൽ നരെയ്ൻ (8 പന്തിൽ 8), റിങ്കു സിങ് (9 പന്തിൽ 8) എന്നിവരുടെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് അതിവേഗം നഷ്ടപ്പെട്ടത്. 6.1 ഓവറിൽ 57ന് 5 എന്ന നിലയിലായിരുന്നു കൊൽക്കത്ത.
ആറാം വിക്കറ്റിൽ വെങ്കടേഷ് അയ്യർ – മനീഷ് പാണ്ഡേ സഖ്യമാണ് കൊൽക്കത്തെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 83 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. 17–ാം ഓവറിൽ മനീഷ് പാണ്ഡയെ പുറത്താക്കി ഹാർദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ആന്ദ്രെ റസ്സൽ (2 പന്തിൽ 7), രമൺദീപ് സിങ് (4 പന്തിൽ 2), മിച്ചൽ സ്റ്റാർക് (പൂജ്യം) എന്നിവർക്കാർക്കും പിടിച്ചുനിൽക്കാനായില്ല. പത്താമനായി പുറത്തായ വെങ്കടേഷ് അയ്യരാണ് കൊൽക്കത്ത സ്കോർ 160 കടത്തിയത്. മൂന്നു സിക്സും ആറും ഫോറും അടങ്ങുന്നതായിരുന്നു വെങ്കടേഷിന്റെ ഇന്നിങ്സ്.