ADVERTISEMENT

യാത്രക്കാർക്കിടയിൽ ഇപ്പോഴത്തെ തർക്കം ഊട്ടിയിൽ പോകണമോ വേണ്ടയോ എന്നതാണ്. ഊട്ടിയിൽ ഈ അടുത്ത ദിവസങ്ങളിൽ പോയവർ പറയുന്നു അങ്ങോട്ട് ആരും പോകരുതെന്ന്, ഇതിനു മറുപടിയായി സമൂഹ മാധ്യമങ്ങളിൽ നിരവധി കമന്റുകളാണ് വരുന്നത്. മലയാളികൾ പലർക്കും ഊട്ടിയാത്ര നല്ല അനുഭവമല്ലായിരുന്നു എന്നാണ് സഞ്ചാരി ട്രാവൽ ഫോറം പോലുള്ള ഫേസ്ബുക്ക് യാത്രാ ഗ്രൂപ്പ് അംഗങ്ങളുടെ അഭിപ്രായം: ‘ഊട്ടിയിൽ പോയി ഉള്ളം തണുപ്പിക്കാനും കാഴ്ചകൾ കാണാനും ഉദ്ദേശിക്കുന്നവർ വീട്ടിൽ എസി വച്ചോ അല്ലെങ്കിൽ ഉള്ള എസി ഉപയോഗിച്ചോ നാട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്...ഊട്ടിയിൽ പോയാൽ മുഴുവൻ സമയം ബ്ലോക്കിൽ കിടക്കാനും റൂം റെന്റും ഹോട്ടൽ നടത്തുന്നവരുടെയും അറവു കത്തിക്ക് ഇരയാവാനും ആയിരിക്കും യോഗം... ഇനി ഇതൊക്കെ വിജയിച്ചാൽ ഇത്രയും പണം ചെലവാക്കി നല്ലതുപോലെ ഒന്ന് യാത്ര ആസ്വദിക്കുക എന്നത് സ്വപ്നം മാത്രം, അത്രയ്ക്ക് തിരക്കാണ്. സ്ത്രീകളും കുട്ടികളുമായി പോവുന്നവർ ഭക്ഷണത്തിനും അതിനേക്കാൾ ഉപരി പ്രാഥമിക കാര്യങ്ങൾക്കുമായി ഏതെങ്കിലും ഹോട്ടലിൽ കയറിയാൽ മിക്ക ഹോട്ടലുകളുടെയും ടോയ്​ലറ്റ് സൗകര്യങ്ങൾ അടഞ്ഞു കിടക്കുകയാണ്... വെള്ളത്തിന്റെ ക്ഷാമം തന്നെ കാരണം. ഹോട്ടലുകളിലൊക്കെ ഭക്ഷണം തയാറാക്കുന്ന വെള്ളത്തെക്കുറിച്ചും യാത്രക്കാർ ചിന്തിക്കേണ്ടിയിരിക്കുന്നു.’

തണുപ്പ്

രാത്രിയിൽ തണുപ്പുണ്ട്. പകൽ 27 ഡിഗ്രി സെൽഷ്യസാണ് ചൂട്. നല്ല തിരക്കാണ്, വാഹന നിയന്ത്രണം ഉണ്ട്. ഇ– പാസ് നിലവിൽ വരുമ്പോൾ തിരക്കു കുറയ്ക്കുമെന്നു പ്രതീക്ഷിക്കാം.

ചുരുക്കി പറഞ്ഞാൽ നാട്ടിലെ അതേ അവസ്ഥ തന്നെ, ചെറിയ തണുത്ത കാറ്റുണ്ടെന്നു മാത്രം. 

ഊട്ടി – മസനഗുഡി റോഡ് (ഫയൽ ചിത്രം)
ഊട്ടി – മസനഗുഡി റോഡ് (ഫയൽ ചിത്രം)

ഊട്ടിയിൽ താമസിക്കുന്ന മലയാളി പറയുന്നു...

എന്നാൽ ഊട്ടിയിലെത്തുന്നവർക്ക് ഊട്ടിൽ എവിടെ പോകണം എന്നു ധാരണ ഇല്ലാത്തകൊണ്ടാണ് തണുപ്പ് ആസ്വദിക്കാൻ സാധിക്കാത്തതെന്നൊരു പക്ഷവും ഉണ്ട്. ഊട്ടി ഹോം എന്ന സോഷ്യൽ മിഡിയ അക്കൗണ്ടിൽ നിന്നുള്ള കമന്റ് ഇങ്ങനെയാണ് : ‘‘മലയാളികൾ ഊട്ടിയിൽ എത്തിയാൽ  ബോട്ടാണിക്കൽ ഗാർഡൻ, കർണാടക ഗാർഡൻ, ബോട്ട് ഹൗസ് എന്നിവ കണ്ടു തിരികെ മല ഇറങ്ങുന്നവരാണ്. എന്നാൽ ഊട്ടിയിൽ വന്ന് എല്ലാ ഇടവും ആസ്വദിക്കുന്നവർ വിരളമാണ്. അല്ലങ്കിൽ അവർക്കു ഊട്ടിയിൽ എത്ര സ്ഥലമാണു യാത്ര പോകാൻ പറ്റിയ ഇടങ്ങൾ എന്ന അറിവില്ലായ്മയാണ് ഈ നിരാശയ്ക്കു കാരണം... ഊട്ടിയിൽ തന്നെ ഇപ്പോൾ തണുപ്പ് കൂടുതൽ ഉള്ളതും കുറവ് ഉള്ളതുമായ സ്ഥലങ്ങൾ ഉണ്ട് ഒരു ദിവസത്തിനായി ഊട്ടിയിൽ വരുന്നവർക്കു മേൽ പറഞ്ഞ സ്ഥലങ്ങൾ ശരിക്ക് ആസ്വദിച്ചു കഴിയുമ്പോഴേക്കും ഒരു ദിവസം കഴിയും! ഇത്തരം സുഹൃത്തുക്കൾ പിന്നീട് ഊട്ടിയിൽ മുഴുവൻ സഞ്ചരിച്ചിട്ടുള്ള ആളുകൾ എന്ന നിലയിൽ സംസാരിക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്...പുലിയും കാട്ടു പോത്തും പന്നിയും എന്നു വേണ്ട പലതിനെയും കണ്ടും ആസ്വദിച്ചും താമസിക്കാനും ട്രെക്കിങ് പോകാനും പറ്റിയ ഇടങ്ങൽ വരെ ഊട്ടി ടൗണിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഉണ്ട്. അതുപോലെ നിരവധി ഇടങ്ങൾ ഫാമിലിയായും അല്ലാതെയും ആസ്വദിക്കാൻ ഇവിടെയുണ്ട്. പിന്നെ ഊട്ടിയിൽ ഫ്‌ളവർ ഷോയും ഡോഗ്ഷോയും ഒക്കെയായി സീസൺ ആരംഭിക്കുകയാണ്, മേയ് 10 മുതൽ 20 വരെയാണ് പുഷ്പമേള. അതു കൊണ്ടു തന്നെ റൂമിനു പൈസ കൂടും എന്നതു സത്യമാണ്. ഈ തിരക്കിൽ റൂം കിട്ടാതെ റോഡ് അരികിൽ വണ്ടി നിർത്തി കിടന്നുറങ്ങുന്ന ആളുകളെയും നിങ്ങൾക്ക് സീസണിൽ കാണാം.. 

നിരവധി കോട്ടെജുകളും റൂമുകളും ഉള്ള ഊട്ടിയിൽ പറയുന്ന വിലയ്ക്ക് റൂം എടുക്കാനുള്ള ആളുകളും ഉണ്ട് എന്നതാണ് വാസ്തവം. ഞങ്ങളെ പോലുള്ളവർ റൂം ഇപ്പോഴാണ് മാർക്കറ്റ് ചെയ്യുക. അതിനാൽ തന്നെ റൂം മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നതാണ് ഉചിതം. പിന്നെ തിരക്കായതിനാൽ ബ്ലോക്ക്‌ ഉണ്ടാകും. ഊട്ടിയിലേക്കു വരുന്ന സുഹൃത്തുക്കൾ കുറച്ചു നേരത്തെ ഇറങ്ങുക.. കൂടാതെ ഒരു ലിറ്ററിന്റെ വെള്ളത്തിന്റെ ബോട്ടിൽ (അഞ്ചു ലിറ്ററോ അതിനു മേലെയോ ഉള്ള ക്യാൻ അനുവദിനിയമാണ് ) മദ്യം മറ്റു ലഹരി വസ്തുക്കൾ കൊണ്ട് വരാതിരിക്കുക പല സ്ഥലങ്ങളിലും ചെക്കിങ് നടക്കുന്നുണ്ട്. മദ്യപിച്ചു വണ്ടി ഓടിക്കുന്നവർ 12,000 യിരം രൂപ സ്പോട്ടിൽ നൽകാൻ പോക്കറ്റിൽ കരുതി വേണം ഇങ്ങോട്ട് വരാൻ.. ഊട്ടിയിൽ താമസിക്കുന്ന മലയാളി എന്ന നിലയിൽ നൽകുന്ന ചെറിയ ഇൻഫർമേഷൻ മാത്രമാണ് ഇത്...’’

ഇ–പാസ്

ഒരു ദിവസം 2000പേർക്കാണ് ഇ–പാസ് അനുവദിക്കുക എന്നാണ് അറിവ്. അത് വെബ്സൈറ്റ് ഓപ്പണാകുമ്പോൾ ലഭ്യമാകും.

English Summary:

Planning Your Ooty Getaway: Crucial Insights from a Malayali Living in the Queen of Hill Stations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com