അമ്മയും മകളും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: തലയ്ക്ക് അടിയോ തലയിടിച്ച് വീഴുകയോ ചെയ്തിട്ടില്ല; ദുരൂഹത
Mail This Article
കണ്ണൂർ∙ കൊറ്റാളിക്കാവിനു സമീപം ‘സുവിശ്വ’ത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുനന്ദ വി.ഷേണായി (78), മകൾ ദീപ ഷേണായി (44) എന്നിവരുടെ ആന്തരിക അവയവങ്ങളുടെ രാസ – ഫൊറൻസിക് പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാനാകൂവെന്ന നിലപാടിലാണ് പൊലീസ് അന്വേഷണ സംഘം.
അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലാണെന്നും ദീപയുടെ മരണം വിഷം ഉള്ളിൽ ചെന്നാകാമെന്നുമാണ് പോസ്റ്റ്മോർട്ടത്തിൽ സൂചിപ്പിക്കുന്നത്. ഇരുവരും അതിക്രമത്തിന് ഇരയായിട്ടില്ലെന്നും ശരീരത്തിലോ ആന്തരിക അവയവത്തിലോ മുറിവില്ലെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തലയ്ക്ക് അടിയോ തലയിടിച്ച് വീഴുകയോ ചെയ്തിട്ടില്ല. കൊലപാതകമാകാനുള്ള സാധ്യതയില്ലെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.
ഇരുവരെയും ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപയുടെ മൃതദേഹം ഡൈനിങ് ഹാളിലെ നിലത്തും സുനന്ദയുടെ മൃതദേഹം അടുക്കളയിലെ നിലത്തുമാണ് കണ്ടത്. ആളനക്കം കാണാത്തതിനാലും ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നും സമീപവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഇരുവരും വോട്ട് ചെയ്യാൻ പോയിരുന്നു. അന്ന് വൈകിട്ട് 3 വരെ അയൽവാസികൾ വീടിനു പുറത്ത് ഇവരെ കണ്ടിരുന്നു. പിന്നീട് വിവരം ഒന്നുമുണ്ടായില്ല.