ADVERTISEMENT

തലശ്ശേരി ∙ പാനൂരിൽ സിപിഎം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനക്കേസിൽ മലക്കംമറിഞ്ഞ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടുകൾ. ആദ്യത്തെ 3 റിമാൻഡ് റിപ്പോർട്ടുകളിൽ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണു ബോംബ് നിർമിച്ചതെന്ന് ആരോപിച്ച പൊലീസ്, പിന്നീടുള്ള 3 റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം പറയുന്നതേയില്ല.

പ്രാദേശികമായി 2 വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെപ്പറ്റി ആദ്യത്തെ 3 റിപ്പോർട്ടുകളിലും പരാമർശിക്കാത്ത പൊലീസ്, മറ്റു 3 റിപ്പോർട്ടുകളിലും ഇതാണു ബോംബ് നിർമാണത്തിനു കാരണമെന്ന് ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പാനൂർ ഇൻസ്പെക്ടർ പ്രേം സദൻ തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണു റിപ്പോർട്ടുകൾ സമർപ്പിച്ചത്. 

ഏപ്രിൽ 6നു സമർപ്പിച്ച, കേസിലെ ആദ്യ റിമാൻഡ് റിപ്പോർട്ടിൽ ‘രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കുന്നതിനും ആസന്നമായ പൊതുതിര‍ഞ്ഞെ‍ടുപ്പിൽ ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്തണമെന്ന ഉദ്ദേശ്യത്തിലുമാണ് പ്രതികൾ ബോംബ് നിർമിച്ചതെന്ന്’ പറയുന്നു. പ്രതികൾക്കു ജാമ്യം അനുവദിക്കുന്നത് പ്രദേശവാസികളുടെയും എതിർ രാഷ്ട്രീയ പ്രവർത്തകരുടെയും സ്വൈരജീവിതത്തിനു തടസ്സം വരുത്താനിടയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഏപ്രിൽ 7നും 8നും നൽകിയ റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം പൊലീസ് ആവർത്തിക്കുന്നു. 

എന്നാൽ, ഏപ്രിൽ 10നു നൽകിയ നാലാമത്തെ റിമാൻഡ് റിപ്പോർട്ടിൽ, പാനൂർ സ്റ്റേഷൻ പരിധിയിലെ കുയിമ്പിൽ ക്ഷേത്രപരിസരത്തുണ്ടായ സംഘർഷമാണു ബോംബ് നിർമിക്കാനുള്ള കാരണമെന്നു പറയുന്നു. രാഷ്ട്രീയ എതിർപ്പും തിരഞ്ഞെടുപ്പു സാഹചര്യവുമാണു ബോംബ് നിർമാണത്തിനു കാരണമെന്ന് ഈ റിപ്പോർട്ടിലില്ല. ഏപ്രിൽ 14നും 19നും നൽകിയ റിപ്പോർട്ടുകളും സമാനരീതിയിലാണ്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് നാലാമത്തെ റിപ്പോർട്ടിലുണ്ട്. ക്രിമിനൽ നടപടിക്രമം 167ാം വകുപ്പു പ്രകാരം പൊലീസ് സമർപ്പിക്കുന്ന റിമാൻഡ് റിപ്പോർട്ടിൽ, അന്വേഷണ പുരോഗതിക്ക് അനുസരിച്ച വിവരങ്ങളാണു നൽകുന്നത്. 

ഏപ്രിൽ 5ന് പുലർച്ചെയുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ ഷെറിൽ മരിക്കുകയും മറ്റൊരു സിപിഎം പ്രവർത്തകനായ വലിയപറമ്പത്ത് വിനീഷിനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ 3 ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 സിപിഎം പ്രവർത്തകർ അറസ്റ്റിലായി. മരിച്ച ഷെറിൽ അടക്കം കേസിൽ ആകെ 15 പ്രതികളാണുള്ളത്. ഒന്നാം പ്രതി വലിയപറമ്പത്ത് വിനീഷ്, ചികിത്സയിലായതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. 

English Summary:

Police takes u turn on remand reports in Pannur bomb blast case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com