ആലപ്പുഴ ബോട്ട് ജെട്ടി പരിസരത്തെ പൊലീസ് കൺട്രോൾ റൂം പൂട്ടി
Mail This Article
ആലപ്പുഴ∙ ബോട്ട് ജെട്ടിയുടെ സമീപം പ്രവർത്തിച്ച പൊലീസ് കൺട്രോൾ റൂം പ്രവർത്തനം പൂർണമായി നിലച്ചു.ഇന്നലെ വൈകിട്ട് കൺട്രോൾ റൂം താഴിട്ടു പൂട്ടി. ജൂൺ മുതൽ ഇവിടെ പൊലീസ് സൊസൈറ്റിയുടെ ചുമതലയിൽ സ്കൂൾ വിപണി തുടങ്ങും.ആലപ്പുഴ മൊബിലിറ്റി ഹബ് നിർമിക്കുന്നതിന്റെ പേരിൽ 2023 ജനുവരി മുതൽ കൺട്രോൾ റൂം പ്രവർത്തനം ബീച്ച് ആശുപത്രിക്ക് കിഴക്ക് വനിതാ പൊലീസ് സ്റ്റേഷൻ അങ്കണത്തിലേക്ക് മാറ്റിയതാണ്. അന്നു മുതൽ ബോട്ട് ജെട്ടിയിലെ കൺട്രോൾ റൂം പ്രവർത്തിക്കുന്നതല്ലെന്നും അറിയിച്ചതാണ്.പക്ഷേ മുല്ലയ്ക്കൽ, കൊമ്മാടി, കാളാത്ത്, കൈചൂണ്ടിമുക്ക്, പുന്നമട ഭാഗങ്ങളിൽ ഡ്യൂട്ടിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥർ ജോലിത്തിരക്കിനിടെ വിശ്രമിക്കുന്നതിനും വസ്ത്രം മാറുന്നതിനും മറ്റും ബോട്ട് ജെട്ടിയിലെ കൺട്രോൾ റൂം ഉപയോഗിച്ചിരുന്നു.
മൊബിലിറ്റി ഹബ്ബിന്റെ നിർമാണം മുടങ്ങിയതോടെ പൊലീസുകാർ ഇവിടെ കൂടുതൽ നേരം ചെലവഴിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും ബോട്ട് ജെട്ടിയിലും നഗരത്തിലും വരുന്ന യാത്രക്കാർ അവരുടെ പരാതി നൽകുന്നതിനും വിവരങ്ങൾ അറിയുന്നതിനും ഇവിടെ വരുന്നുണ്ടായിരുന്നു. കൺട്രോൾ റൂം ഉണ്ടെന്നു കരുതി സാമൂഹിക വിരുദ്ധരും പിന്മാറി നിൽക്കുകയായിരുന്നു. രാജഭരണകാലത്ത് നിർമിച്ച പൊലീസ് ഔട്പോസ്റ്റ് ആണ് പിൽക്കാലത്ത് പൊലീസ് കൺട്രോൾ റും ആയി പ്രവർത്തിച്ചത്.നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിനും കുട്ടനാട് സന്ദർശിക്കുന്നതിനും വന്നിട്ടുള്ള ഒട്ടേറെ പ്രശസ്ത വ്യക്തികൾ ഇവിടെ വന്നിട്ടുണ്ട്. പൈതൃക നിർമാണങ്ങൾ സംരക്ഷിക്കുന്നതിൽ ഈ കെട്ടിടവും ഉൾപ്പെടുത്തണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും അധികൃതർ ഗൗനിച്ചില്ല.