പാടശേഖരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു: കൊയ്ത്തിന് തടസ്സമെന്ന് പരാതി
Mail This Article
മാന്നാർ ∙ വേനൽ മഴ കാരണം പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം കൊയ്ത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കും തടസ്സമാകുന്നതായി കർഷകർക്കു പരാതി. ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് കൊയ്ത്തു നടക്കുന്നത്. തെളിഞ്ഞ കാലാവസ്ഥ കണ്ടാണ് മിക്ക പാടശേഖരങ്ങളിലും കൊയ്ത്തു തുടങ്ങിയത്. ഞായറാഴ്ച രാത്രി മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ കൊയ്യാനിരുന്ന നെല്ലു നിലം പൊത്തി. കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാൻ തന്നെ ബുദ്ധിമുട്ടാണ്. യന്ത്രം പോയിട്ടുള്ള പാതകളിൽ കൂടുതൽ വെള്ളം കെട്ടിക്കുന്നതിനാൽ യന്ത്രം താഴുമോയെന്ന ഭീതിമുണ്ട്. ഇന്നലെ വൈകിട്ടു മുതൽ നിർത്താതെ പെയ്ത മഴയും ഇന്നത്തെ കൊയ്ത്തിനെയും കൊയ്യാനിരിക്കുന്ന ഭൂരിഭാഗം പാടശേഖരങ്ങളെയും കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്കയും കർഷകർക്കും പാടശേഖര സമിതികൾക്കുമുണ്ട്.
കിഴിവ് 5 കിലോഗ്രാം
അപ്പർകുട്ടനാട്ടിൽ കൊയ്ത്തു തുടങ്ങിയപ്പോൾ വേനൽ മഴയില്ലായിരുന്നു. ഇതിനാൽ മില്ലുകാർ കിഴിവിനായി കാര്യമായി കർഷകരോട് ആവശ്യപ്പെട്ടില്ല. കൊയ്തു തുടങ്ങിയ ചില ഭാഗങ്ങളിൽ വേനൽ മഴ പെയ്തതു മുതലാക്കിയാണ് മില്ലികാർ ഒരു ക്വിന്റലിനു 10 മുതൽ 15 വരെ കിഴിവ് ആവശ്യപ്പെട്ടത്. കർഷകരുടെ പരാതി വാർത്തയായതോടെ പാഡി വിഭാഗം ഇടപ്പെട്ടു. സർക്കാർ നിശ്ചയിച്ച കിഴിവേ ഈടാക്കാവുയെന്നത് വൈകിയാണ് മില്ലുകാർ പാലിച്ചതെന്ന് കർഷകർ പറഞ്ഞു. ഇപ്പോൾ ക്വിന്റലിനു 5 കിലോഗ്രാം കിഴിവാണ് മില്ലുകാർ വാങ്ങുന്നത്. കൃഷി വകുപ്പും പാഡി വിഭാഗവും ചേർന്ന് നെല്ലിലെ ഈർപ്പത്തിന്റെ അളവ് നിശ്ചയിച്ചു മില്ലുകാരെ അറിയിക്കുന്നതായി കർഷകർ ആരോപിച്ചു. ഈ കിഴിവിന്റെ അളവ് സംബന്ധിച്ചു കർഷകർക്കോ ബന്ധപ്പെട്ട പാടശേഖര സമിതികൾക്കോ അറിവില്ല. ഇതിനു പരിഹാരമുണ്ടാക്കമെന്നാണ് കർഷകരുടെ ആവശ്യം.